കുമളി: രണ്ട് വർഷത്തിലധികം നീണ്ട കോവിഡ് പ്രതിസന്ധിക്കുശേഷം നിയന്ത്രണങ്ങൾ നീങ്ങി മണ്ഡലകാല മഹോത്സവം ആരംഭിച്ചതോടെ പരമ്പരാഗത പാതയായ സത്രം - പുല്ലുമേട് കാനന പാതയിൽ തീർഥാടകരുടെ ശരണംവിളികൾ തുടങ്ങി. മലയാളമാസം ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ അയ്യപ്പഭക്തരുടെ ആദ്യസംഘം സത്രത്തിൽ എത്തി. ദേവസ്വം, പൊലീസ്, വനംവകുപ്പ് അധികൃതർ ഇവരെ സ്വീകരിച്ച് ശബരിമലയിലേക്ക് കടത്തിവിട്ടു.
പൊലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച സുരക്ഷാ പരിശോധനയുടെ ഭാഗമായി മെറ്റൽ ഡിറ്റക്ടറുകൾ വഴിയാണ് കടത്തി വിടുന്നത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് വ്യാഴാഴ്ച എത്തിയത്.
വനംവകുപ്പിന്റെ നേതൃത്വത്തിൽ കാട്ടിനുള്ളിലെ നടപാതകൾ തെളിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട അഞ്ച് പോയൻറുകളിൽ കുടിവെള്ള സൗകര്യവും വനംവകുപ്പ് സഞ്ജീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സഹായത്തിനായി ആവശ്യമായ ജീവനക്കാരെയും വിന്യസിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് വരെ 256 അയ്യപ്പഭക്തരാണ് കാട്ടിനുള്ളിലൂടെ കടന്നുപോയത്.
ശബരിമലക്ക് പോകുന്നതിനായി എത്തുന്ന അയ്യപ്പ ഭക്തരുടെ കൈവശം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണ പദാർഥങ്ങൾ ഉണ്ടെങ്കിൽ ഇവ വനം വകുപ്പ് പരിശോധിച്ച് പ്ലാസ്റ്റിക്കുകൾ മാറ്റി പകരം ഇലകളിൽ പൊതിഞ്ഞാണ് കൊടുത്തുവിടുന്നത്. സത്രം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി കെ. നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന പൂജകൾക്ക് ശേഷമാണ് തീർഥാടകരെ കടുവ സങ്കേതത്തിനുള്ളിലൂടെ കടത്തിവിട്ടത്.
അഴുത റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജെ. ജ്യോതിഷ്, വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ഫിലിപ്പ് സാം എന്നിവർ തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.