ശബരിമല: മണ്ഡല - മകരവിളക്ക് തീർഥാടന കാലം സുഖകരം

ശബരിമല : ലക്ഷക്കണക്കിന് ഭക്തർ ഒഴുകിയെത്തിയ ശബരിമലയിൽ മണ്ഡല - മകരവിളക്ക് തീർഥാടന കാലം സുഖകരം. ലക്ഷക്കണക്കിന്‌ തീർഥാടകർ എത്തിയിട്ടും സുഖദർശനം ലഭിച്ച്‌ സംതൃപ്‌തിയോടെ മലയിറങ്ങുന്ന തീർഥാടകരെയാണ്‌ ഇക്കഴിഞ്ഞ മണ്ഡല - മകരവിളക്ക് കാലയളവിൽ കാണാനായത്. പരാതി രഹിത തീർഥാടനക്കാലം കൂടിയാണ്‌ പര്യവസാനിച്ചത്.

തീർഥാടന കാലം ആരംഭിക്കുന്നതിന്‌ മാസങ്ങൾക്ക്‌ മുമ്പേ നടപ്പിലാക്കിയ മുന്നൊരുക്ക പ്രവർത്തനങ്ങളും നട തുറന്നതിന്‌ ശേഷം നടപ്പിലാക്കി വന്ന ക്രമീകരണങ്ങളും ഫലം കണ്ടതിന്റെ തെളിവാണ്‌ ഈ തീർത്ഥാടന കാലം. തീർഥാടക പ്രവാഹത്തിലും എത്തിയ മുഴുവൻ ആളുകൾക്കും സുഖ ദർശനം ഉറപ്പാക്കാനായി.

ലക്ഷത്തിന് മേൽ തീർഥാടകർ എത്തിയ ദിനങ്ങളിലും എല്ലാവർക്കും സുഖ ദർശനം സാധ്യമാക്കി മലയിറങ്ങാൻ കഴിയുന്ന സാഹചര്യം സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന്‌ ഒരുക്കിയിരുന്നു. ഇത്ര അധികം ആള്‌ എത്തിയിട്ടും യാതൊരു വിധ തിരക്കും അനുഭവപ്പെടാത്ത രീതിയുള്ള ക്രമീകരണങ്ങളാണ്‌ ഇത്തവണ ശബരിമലയിൽ ഒരുക്കിയത്‌. ഏകദേശം 55 ലക്ഷത്തോളം തീർത്ഥാടകർ ഈ സീസണിൽ എത്തിയതാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

പാർക്കിങ്‌, യാത്രാ സൗകര്യം, ആരോഗ്യം, അടിസ്ഥാന സൗകര്യം, ശുദ്ധജലം, ലഘുഭക്ഷണം, പ്രസാദം, വഴിപാടുകൾ, അന്നദാനം ഇവയിലെല്ലാം കൂടുതൽ മുൻകരുതലുകളുമായാണ്‌ തീർഥാടന കാലത്തെ സ്വീകരിച്ചത്‌. പൊലീസ് ശക്തവും സുരക്ഷിതവുമായ തീർഥാടക നിയന്ത്രണ സംവിധാനമാണ്‌ നടപ്പാക്കിയത്‌.

ദർശനസമയം വർദ്ധിപ്പിച്ചതും പതിനെട്ടാം പടിയിൽ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുള്ളവർക്കായി കൂടുതൽ സൗകര്യമൊരുക്കിയതും കാരണം ഒരു മിനിറ്റിൽ ശരാശരി 70-75 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിഞ്ഞു. ഇത് തിരക്ക് ഒഴിവാക്കുന്നതിൽ നിർണായകമായി. പമ്പയിൽ ഒരുക്കിയ ജർമ്മൻ പന്തലും നടപ്പന്തലുകളും സന്നിധാനത്തെ പന്തലുകളും തീർഥാടകർക്ക്‌ ഏറെ ആശ്വാസമായി.

നട തുറക്കുമ്പോൾ തന്നെ അരവണയുടെ കരുതൽ ശേഖരം വർധിപ്പിച്ചത്‌ അരവണ യഥേഷ്‌ടം നൽകാനും കാരണമായി. ശബരിമല ദർശനത്തിന് എത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ ഇക്കുറി ശബരിമലയിൽ ഒരുക്കിയിരുന്ന ക്രമീകരണങ്ങൾ സംബന്ധിച്ച് സംതൃപ്തി പ്രകടിപ്പിച്ചതും ശ്രദ്ധേയമായി.

Tags:    
News Summary - Sabarimala: Mandala - Makaravilakku pilgrimage season is pleasant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.