മദീന മസ്ജിദുന്നബവി
മദീന: റമദാനെ വരവേൽക്കാൻ മദീന മസ്ജിദുന്നബവിയിൽ വിപുലമായ ഒരുക്കം. ഇരുഹറം പരിപാലന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഇത്തവണയും വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിവരുന്നത്. ഇതിനു മുന്നോടിയായി ഇരുഹറം കാര്യാലയം ശിൽപശാല നടത്തി.
മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുന്നതിനനുസരിച്ച് സേവനങ്ങൾ ഊർജിതമാക്കുക, ജോലികൾ കാര്യക്ഷമമാക്കുക, പ്രാർഥനാ ഹാളുകൾ, സംസം വിതരണം, ഖുർആൻ, പരവതാനികൾ എന്നിവ ഒരുക്കുക, ഇഫ്താർ പരിപാടികളും സേവനങ്ങളും സംഘടിപ്പിക്കുക, ശുചീകരണം, അണുവിമുക്തമാക്കൽ, തിരക്കേറിയ സമയങ്ങളിൽ ആരാധകരുടെ എണ്ണത്തിന് അനുസൃതമായി തിരക്ക് ക്രമീകരിക്കുക തുടങ്ങിയ തയാറെടുപ്പുകൾ ശിൽപശാല ചർച്ച ചെയ്തു.
ഇത്തവണ മസ്ജിദുന്നബവിയിലും പുറത്ത് മുറ്റങ്ങളിലും വിതരണം ചെയ്യുന്ന ഇഫ്താർ വിഭവങ്ങളുടെ എണ്ണം 85 ലക്ഷത്തിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.5 കോടിയിലധികം പേർക്ക് സംസം നിറച്ച ബോട്ടിലുകൾ വിതരണം ചെയ്യും. മസ്ജിദുന്നബവിയിലുടനീളം ടൈംടേബ് ൾ അനുസരിച്ച് 18,000 സംസം പാത്രങ്ങൾക്കടുത്ത് കുടിവെള്ള ഗ്ലാസുകൾ വിതരണം ചെയ്യും. പള്ളിയുടെ പുറത്തെ മുറ്റങ്ങളിൽ സംസം വിതരണത്തിനായി 1,205 ടാപ്പുകൾ സജ്ജീകരിക്കും എന്നിവ റമദാൻ പ്രവർത്തനത്തിലുൾപ്പെടും.
ഓപറേഷൻ, മെയിൻറനൻസ്, ക്ലീനിങ് ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനവും ശിൽപശാല അവലോകനം ചെയ്തു.
പള്ളിയുടെ 1,378 ദശലക്ഷത്തിലധികം ചതുരശ്ര മീറ്റർ വരുന്ന ആന്തരികവും ബാഹ്യവുമായ മുറ്റങ്ങളിലും മേൽക്കൂരയിലും ശുചീകരണ, അണുനശീകരണ ജോലികൾ നടത്തുക. അറ്റകുറ്റപ്പണികളും സേവനങ്ങളും നിർവഹിക്കുന്നതിൽ ഫീൽഡ് ടീമുകളെ ഒരുക്കുക എന്നിവയും ചർച്ച ചെയ്തു. റമദാനിലേക്ക് വിവിധ വകുപ്പുകളുമായുള്ള സേവന മെയിൻറനൻസ്, സർവിസ് ഓർഡറുകളുടെ എണ്ണം 16,900 വരെ എത്തും.
റമദാനിൽ മാർഗനിർദേശ സേവനങ്ങൾക്കും സന്ദർശകരെ സേവിക്കുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും പഠനക്ലാസുകൾക്കും നേരിട്ടും വിദൂരമായും ഖുർആൻ മനപ്പാഠമാക്കുന്നതിനുള്ള സംവിധാനങ്ങളും ശിൽപശാലയിൽ പങ്കെടുത്തവർ ചർച്ച ചെയ്തു.
പള്ളിയിലും ചുറ്റുമുള്ള സ്ഥലങ്ങളിലും ഇടനാഴികൾ, കാൽനട റോഡിനോട് ചേർന്ന സ്ഥലങ്ങളിലും പള്ളിയോട് ചേർന്ന കെട്ടിടങ്ങളിലും ‘വിഷ്വൽ ഐഡൻറിറ്റി മെച്ചപ്പെടുത്തൽ’ പദ്ധതി നടപ്പാക്കുന്നതും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ബാരിക്കേഡുകളുടെ കാഴ്ച മെച്ചപ്പെടുത്തുന്നതടക്കം റമദാൻ ഒരുക്കങ്ങളിലുൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.