മലയാളി ഹാജിമാർക്കുള്ള പഠന ക്ലാസിൽനിന്ന്
മക്ക: ഹജ്ജിന് മുന്നോടിയായി മലയാളി ഹാജിമാർക്ക് വേണ്ടി മക്കയിൽ മിനാ മൂവ്മെൻറ് എന്ന തലക്കെട്ടിൽ പഠനക്ലാസുകൾ സംഘടിപ്പിക്കുന്നു. കേരളത്തിൽനിന്ന് എത്തിയ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ കീഴിൽ തീർഥാടകരുടെ മക്കയിലെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ നടക്കുന്നത്. ഇതിനായി സംസ്ഥാന ഹജ്ജ് കോ ഓഡിനേറ്ററുടെ മേൽനോട്ടത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
മാനസികമായും ശാരീരികമായും ഹജ്ജിന് തീർഥാടകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഹജ്ജിന് പുറപ്പെടുമ്പോഴുള്ള മര്യാദകൾ, കാലാവസ്ഥ വെല്ലുവിളികൾ, ആരോഗ്യ മുന്നൊരുക്കം എന്നിവയെല്ലാം വിശദീകരിക്കുന്നുണ്ട്. ഹാജിമാരെ അനുഗമിക്കുന്നതിന് 150 പേർക്ക് ഒരാൾ എന്ന തോതിൽ വളൻറിയർമാരെ നിശ്ചയിച്ചിട്ടുണ്ട്. ഇവർ സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിത്തൗട്ട് മഹ്റം കാറ്റഗറിയിലെത്തിയ വനിത തീർഥാടകർക്ക് പ്രത്യേക വനിത ഇൻസ്പെക്ടർമാരുമുണ്ട്. അവശ്യസാധനങ്ങൾ എടുക്കാനായി ഒരു ബാഗും ഹാൻഡ് ബാഗും ഹാജിമാർക്ക് കൂടെ കരുതാം.
ഹജ്ജിന്റെ ദിനങ്ങളിൽ ഉപയോഗിക്കേണ്ട വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണസാധനങ്ങളും മുസ്ദലിഫയിൽ ഉപയോഗിക്കാനുള്ള ബെഡ്ഷീറ്റ് തുടങ്ങിയവ ഉൾെപ്പടെ എന്തെല്ലാം ഒപ്പം കരുതണമെന്ന് ക്ലാസിൽ നിർദേശിക്കുന്നു. മിന, അറഫ, മുസ്ദലിഫ, ജംറ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതും ക്ലാസിൽ ഹാജിമാർക്ക് വിശദീകരിച്ച് നൽകുന്നുണ്ട്.
ഹജ്ജ് പ്രധാന കർമങ്ങളിലൊന്നായ ജംറയിലെ കല്ലേറ് നിർവഹിച്ച ശേഷം നന്നായി വിശ്രമിച്ചിട്ട് മാത്രമേ ഹജ്ജിന്റെ ത്വവാഫും സഅായും നിർവഹിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് പോകാവൂ എന്ന് ക്ലാസിൽ ഒാർമിപ്പിക്കുന്നുണ്ട്. അവശരായ ഹാജിമാർ ദുൽഹജ്ജ് 13ന് ശേഷം പോകുന്നതാണ് നല്ലതെന്നും വിശദീകരിക്കുന്നു. ബാക്കിയുള്ള കർമങ്ങൾക്കായി ഹജ്ജ് സർവിസ് കമ്പനികൾ ബസ്, ട്രെയിൻ മാർഗങ്ങളിൽ തീർഥാടകരെ കൊണ്ടുപോകും.
ദുൽഹജ്ജ് ഏഴ് (ചൊവ്വാഴ്ച) വൈകീട്ട് മുതൽ ഹാജിമാർ മിനായിലേക്ക് പുറപ്പെടൽ തുടങ്ങും. ഹജ്ജ് സർവീസ് കമ്പനികൾക്ക് അനുവദിച്ച സമയത്തിലാണ് ഹാജിമാരെ വഹിച്ചുള്ള ബസുകൾ പുറപ്പെടുക. ചൂട് കഠിനമായിരിക്കുമെന്നതിനാൽ കുട, ഒ.ആർ.എസ് പാക്കറ്റുകൾ എന്നിവ കൈയിൽ കരുതണം, വെള്ളം കുടിക്കണം തുടങ്ങിയ വിവിധ നിർദേശങ്ങളാണ് ഹാജിമാർക്ക് നൽകുന്നത്. ഹാജിമാരുടെ സംശയനിവാരണത്തിനും അവസരമുണ്ട്. കേരളത്തിൽ നിന്ന് എത്തിയ മുഴുവൻ ഹാജിമാർക്കും ഇത്തരം ക്ലാസുകൾ ലഭിക്കും. ഇത് ഹജ്ജ് യാത്ര കൂടുതൽ സുഗമമാക്കുന്നതിന് വേണ്ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.