മുംബൈ മഹാനഗരത്തിന്റെ കേട്ടറിഞ്ഞ കഥകൾക്കും കെട്ട് കഥകൾക്കും നടുവിൽ രുചിയുടെ ഒരു തെരുവുണ്ട്. തിളച്ച് മറിയുന്ന എണ്ണക്കും വീശിയടിക്കുന്ന കാറ്റിനും മസാലക്കൂട്ടുകളുടെ മണമുള്ള തെരുവ്. അധോലോകവും ചോരയും ഗുണ്ടകളും ‘മെനു ലിസ്റ്റിൽ’ പെടാത്ത ഇൗ തെരുവിന്റെ കഥ തോക്കുകളല്ല, തിളക്കുന്ന എണ്ണയിൽ നിന്ന് രുചി വൈവിധ്യങ്ങളെ കോരിയെടുക്കുന്ന ഒരു പറ്റം മനുഷ്യരാണ് പാകപ്പെടുത്തിയത്. ഇങ്ങ് തെക്കേ അറ്റത്തെ കേരളം മുതൽ അങ്ങ് കശ്മീർ വരെയുള്ള മനുഷ്യരുണ്ട് മുഹമ്മദലി റോഡിന്റെ ഇരുവശങ്ങളിലും.
ചരിത്രവും ആധുനികതയും വാനോളം ഉയർന്ന് നിൽക്കുന്ന മുംബൈ നഗരം കാണാനെത്തുന്നവർ മുഹമ്മദലി റോഡിലെ സ്വാദനുഭവങ്ങൾക്കൂടി ഒപ്പം കൂട്ടിയെ മടങ്ങാറുള്ളു. ഛത്രപതി ശിവജി ടെർമിനലിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം ദൂരെയാണ് പുരാതനമായ മിനാര മസ്ജിദും മുഹമ്മദലി റോഡും സ്ഥിതി ചെയ്യുന്നത്. മുംബൈയുടെ ജീവനാഡിയായ സബർബൻ ട്രെയിനിൽ ‘മസ്ജിദ് ജങ്ഷനിൽ’ ഇറങ്ങിയാലും ഇൗ രുചിയിടത്തിലേക്കെത്താം. മഹാനഗരത്തിന്റെ സാധാരണ ജീവിതം അടുത്തറിയാൻ കൂടി പറ്റുന്നതാവും സബർബൻ യാത്ര.
കൊതിയൂറിക്കും വീഥി
മുംബൈയിൽ എത്തുന്ന ഒട്ടുമിക്ക സഞ്ചാരികളുടെയും സന്ദർശന ലിസ്റ്റിൽപ്പെട്ട ഇടമാണ് മിനാര മസ്ജിദും മുഹമ്മദലി റോഡും. പള്ളിയുടെ പൗരാണികത മാത്രമല്ല രുചിയുടെ പാരമ്പര്യം കൂടിയാണ് ഇൗ ആകർഷകതക്ക് പിന്നിൽ. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്‍റും പിന്നീട് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകരിൽ ഒരാളുമായി മാറിയ മൗലാന മുഹമ്മദ് അലി ജൗഹറിന്‍റെ സ്മരണാർഥമാണ് റോഡിന് ആ പേര് ലഭിച്ചത്.
അത്തറും ഉൗദും പരിമളം പരത്തുന്ന പ്രധാന വഴിയിലെ കടകൾ പിന്നിെട്ടത്തുന്നത് വ്യത്യസ്തതയുടെ രുചി ലോകേത്തക്കാണ്. റമദാൻ കാലമാണ് വീഥിയെ കൂടുതൽ സജീവമാക്കുന്നത്. നോമ്പ് കാലത്ത് മാത്രം തുറക്കുന്ന കടകളുമുണ്ടിവിടെ. നോൺ വെജ് വിഭങ്ങളുടെ മഹാലോകമാണിവിടം. ചിക്കനും മട്ടണും കൊണ്ട് നൂറു നൂറ് വിഭവങ്ങൾ ഒരുക്കുന്നവരെ കാണാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും പതിവായെത്തുന്ന ആഹാരപ്രിയരുടെ കഥകൾ ഒരോ കടക്കാർക്കും പറയാനുണ്ട്.
നാവിൽ തേനൂറുന്ന മധുര പലഹാരങ്ങളിൽ തുടങ്ങി, ചിക്കൻ-മട്ടൺ കബാബ്, മിർച്ചി ബജി, കീമാ പെറോട്ട, റൊമാൽ റൊട്ടി, ബലൂദ, സമോസ തുടങ്ങി നീണ്ടു േപാവുകയാണ് വിഭവങ്ങളുടെ പേരുകൾ. കൂടാതെ ഷവർമ, ചിക്കൻ സൂപ്പ്, ചിക്കൻ ഠിക്ക, ചിക്കൻ ലെഗ്സ്, ചിക്കൻ-മട്ടൺ കരൾ വറുത്തത്, ചിക്കൻ ലജവാബ്, ചിക്കൻ 88 (തന്തൂരി ചിക്കൻ കറിയാക്കിയത്), കറുപ്പിലും മഞ്ഞയിലും ചുവപ്പിലും പച്ചയിലും പ്ലേറ്റിൽ നിറയുന്ന തന്തൂരി ചിക്കൻ തുടങ്ങി നാവിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ ഉറങ്ങാത്ത തെരുവിൽ തീക്കനലേറ്റ് പാകപ്പെട്ട് കൊണ്ടേയിരിക്കും.
മുഗൾകാലം മുതൽക്കെ രുചിക്കൂട്ടുകളിൽ നിറയുന്ന ചിക്കൻ-മട്ടൺ ബിരിയാണിയും സുലഭമാണ്. നോമ്പ് കാലത്ത് വൈകുന്നേരം തുറക്കുന്ന കടകൾ പുലരുംവരെ തുടരും. കറികളിലും മസാലക്കൂട്ടുകളിലും കുടിയേറ്റത്തിന്റെ ചരിത്രം തെളിഞ്ഞു കിടപ്പുണ്ട്. മഹാരാഷ്ട്രയുടെ തനത് ആഹാരശൈലിക്കും സ്വാദിനുമൊപ്പം പല നാടിന്റെ കൂട്ടിച്ചേർക്കലുകൾ കൂടി പാചകക്കൂട്ടുകളിൽ അലിഞ്ഞ് ചേർന്നിട്ടുണ്ട്.
‘ഹിന്ദുസ്ഥാൻ ഹോട്ടൽ’: പതിറ്റാണ്ടിന്റെ മലയാളി കൈപുണ്യം
മുംബൈക്കാർക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് മട്ടൺ കബാബ്. അത് കണ്ടും അറിഞ്ഞും തലമുറകളായി വിളമ്പുന്നവരാണ് ‘ഹിന്ദുസ്ഥാൻ’ ഹോട്ടലിന്റെ നടത്തിപ്പുകാരായ കാസർഗോഡുകാർ. സ്വാതന്ത്യത്തിനും മുമ്പ് തുടങ്ങുന്നതാണ് ഇൗ മലയാള രുചിയുടെ ചരിത്രം. 1946ലാണ് കാസർഗോെട്ട ഉപ്പളയിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്ല ഹാജി, മൊയ്ദീൻ ഹാജി, മമ്മു ഹാജി, മൊയ്ദീൻ ഹാജി എന്നിവർ മുംബൈക്ക് വണ്ടി കയറുന്നത്. ആ വർഷം തന്നെ അവർ മിനാര മസ്ജിദിന് സമീപം ചെറുകട ഒരുക്കി മുംബൈക്കാർക്ക് സ്നേഹക്കൂട്ടിൽ പരുവപ്പെടുത്തിയ സ്വാദിഷ്ടമായ വിഭവങ്ങൾ വിളമ്പാൻ തുടങ്ങി.
1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്യപ്പുലരിയിലേക്ക് ഉണർന്നപ്പോൾ രാജ്യസ്േനഹത്താൽ കടയുടെ മുന്നിൽ ഉയർന്ന ബോർഡാണ് ‘ഹിന്ദുസ്ഥാൻ റെസ്റ്റോറന്‍റ്’. ഏഴ് പതിറ്റാണ്ട് പിന്നിട്ടു, ഉടമകൾ നാലു പേരും മൺമറഞ്ഞു. ഇവരുടെ പിൻതലമുറയിലൂടെ ഹിന്ദുസ്ഥാൻ റെസ്റ്റോറന്റിന്റെ അടുക്കള ഇടതടവില്ലാതെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ‘ഹിന്ദുസ്ഥാൻ ഛോട്ടാ കബാബ്’ രുചിത്തെരുവിലെ പേരുകേട്ട വിഭവമാണ്. നോമ്പ് കാലത്ത് നീളത്തിൽ വലിയൊരു കബാബ് കൗണ്ടർ തന്നെ ഹോട്ടലിന് മുന്നിൽ ഒരുങ്ങാറുണ്ട്. രാവിലെ ആറുമുതൽ 11വരെയും വൈകീട്ട് ആറു മുതൽ 11 വരെയുമാണ് ഛോട്ടാ കബാബിന്റെ സമയം.
കടയുടെ മുന്നിൽ വലിയ തിരക്ക് തന്നെ ഇൗ സമയം രൂപപ്പെടും. കബാബിനൊപ്പം മഹാരാഷ്ട്രരുടെ പ്രിയ ഭക്ഷണമായ ലംബ പാവാണ് കോമ്പിനേഷൻ. രാവിലെയും വൈകുന്നേരവും ഇത് തേടി മാത്രം എത്തുന്നവർ നിരവധിയാണ്. റമദാൻ കാലത്ത് നോമ്പ് തുറക്കായി ഇവിടെ മലയാളികളടക്കം ഒരുമിക്കാറുണ്ട്. തുടക്കക്കാരുടെ മക്കളായ മുഹമ്മദ് ഹാജി, അബ്ദുറഹുമാൻ, സിദ്ദീഖ്, പോക്കർ, അസീസ് എന്നിവരാണ് ഇന്ന് കടയുടെ സാരഥികൾ.
പൂർവികരുടെ സ്നേഹവും ഒരുമയും രുചിക്കൂട്ടുകളും പിന്തുടരുന്നതിൽ ഇവരും മുന്നിലാണ്. അന്ന് നാലു പേരിൽ തുടങ്ങിയെങ്കിൽ ഇന്ന് അംഗസംഖ്യ നാൽപ്പതും കഴിഞ്ഞെന്ന് ഉടമയായ അബ്ദുറഹുമാൻ തമാശയെന്നോണം പറയുന്നു. ഇൗ സമയവും മട്ടൺ കീമാ (മട്ടൺ തീരെ ചെറുതായി അരിഞ്ഞ് അരച്ചെടുത്തത്), ബ്രഡ് പൊടിച്ചത്, നാൽപത് തരം മസാലക്കൂട്ട് (അത് രഹസ്യം) എന്നിവ ചേർത്ത് ഉരുട്ടിയെടുത്ത കബാബ് നെയ്യിൽ പൊരിഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.