???? ????? ???????

അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ബ്രിട്ടീഷ് എയര്‍വേസിന്‍െറ മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനം. ലോകം കണ്ട മഹാനായ ചിത്രകാരന്‍െറ പ്രിയ ഭക്ഷണവും  വഹിച്ചു കൊണ്ടാണ് അതിന്‍െറ യാത്ര. ഇന്ത്യക്കാരനായ ചിത്രകാരന്‍െറ ലണ്ടനിലെ വസതിയില്‍ ആ വിഭവമത്തെുന്നത് അഹ്മദാബാദില്‍ നിന്നാണ്. അവിടത്തെ ജീവിതത്തിനിടയില്‍ ശീലമാക്കിയ ആ രുചി അദ്ദേഹത്തെ കടല്‍ കടന്നും പിന്തുടരുകയായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് ഇന്ത്യ വിടേണ്ടി വന്നപ്പോഴും മറക്കാനാവാത്തതും ഒഴിവാക്കാനാവാത്തതുമായ ഇഷ്ടം... മഹാനായ ആ കലാകാരന്‍െറ പേര് മഖ്ബൂല്‍ ഫിദാ  ഹുസൈന്‍ എന്ന എം.എഫ്. ഹുസൈന്‍. ചായങ്ങള്‍ ‘ലക്കാ’യിരുന്ന അദ്ദേഹത്തിന്‍െറ പ്രിയഭക്ഷണം ‘ലക്കി’യിലെ ചായ, അഥവാ ഖബര്‍സ്ഥാനിലെ രുചിപ്പെരുമ...

അതെ, അതുതന്നെയാണ് ‘ന്യൂ ലക്കി’യുടെ പ്രത്യേകത. ഖബറുകള്‍ക്കിടയിലെ ഭക്ഷണശാല; ഒന്നും രണ്ടുമല്ല, 25 ശവകുടീരങ്ങളുണ്ട്. അഹ്മദാബാദിലെ ന്യൂ ലക്കി റസ്റ്റാറന്‍റില്‍ എത്തുന്നവര്‍ക്ക് പേടിയോ കൗതുകമോ തോന്നാം. എന്നാല്‍, അവിടത്തെ ചായ ഒരു തവണ കുടിച്ചാല്‍ പിന്നെ ആ രുചി മറക്കാനാവില്ല. അഹ്മദാബാദിലെ ലാല്‍ ദര്‍വാസയിലുള്ള ഈ മലയാളി ഹോട്ടലിന് കഥകളും പെരുമകളും പറയാനേറെയുണ്ട്.  ഈ ഭക്ഷണശാല നടത്തുത്തിയിരുന്നത് ഒരു മലയാളിയും. കോഴിക്കോട് ജില്ലയിലെ കാക്കൂരിലെ കെ.എച്ച്. മുഹമ്മദ് അഥവാ അംദാവാദുകാരുടെ മുഹമ്മദ് ഭായി. അദ്ദേഹം  അഹ്മദാബാദിലത്തെുന്നത് നാല്‍പതുകളുടെ രണ്ടാം പകുതിയിലാണ്. അവിടെ ചെറിയൊരു ടീക്കട തുടങ്ങിയായിരുന്നു തുടക്കം. 

എം.എഫ്. ഹുസൈൻ ന്യൂ ലക്കിയിൽ
 

കുറച്ചുകാലം വാടകക്ക് പ്രവര്‍ത്തിച്ച് പിന്നീട് അദ്ദേഹം വില നല്‍കി സ്ഥലം വാങ്ങി. ഒരു രൂപയുടെ മുദ്രപത്രത്തില്‍ നൂറ് രൂപയാണ് അന്ന് നല്‍കിയത്. അങ്ങനെയാണ് ന്യൂ ലക്കി പിറക്കുന്നത്. ലക്കിയിലെ ചായ പ്രശസ്തമായതോടെ ചെറിയ ടീക്കട പോരാതെ വന്നു. കോര്‍പ്പറേഷന്‍െറ പക്കലുള്ള തൊട്ടടുത്ത സ്ഥലം വാങ്ങി കട വിപുലീകരിക്കാന്‍ തീരുമാനിച്ചു. പക്ഷേ, സ്ഥലത്തുള്ള  ഒന്നും നശിപ്പിക്കാനോ തകര്‍ക്കാനോ പാടില്ലെന്ന് കോര്‍പ്പറേഷന്‍ നിബന്ധനവെച്ചു. അങ്ങനെയാണ് ആ സ്ഥലത്തുണ്ടായിരുന്ന ഖബറുകള്‍ ലക്കിയുടെ ഭാഗമാവുന്നത്. അവക്ക് ഒരു കോട്ടവും തട്ടാതെയാണ് നിര്‍മാണപ്രവൃത്തികള്‍ നടത്തിയത്. പിന്നീട് ലക്കി വലുതായിക്കൊണ്ടേയിരുന്നു, ഒപ്പം ഖബറുകളുടെ എണ്ണവും. ഇന്ന് 60 വര്‍ഷങ്ങള്‍ക്കിപ്പുറം ലക്കി തൊണ്ണൂറിലധികം വിഭവങ്ങള്‍ വിളമ്പുന്ന വെജിറ്റേറിയന്‍ ഹോട്ടലാണ്.

ശവകുടീരങ്ങളെ നല്ല രീതിയില്‍ പരിപാലിക്കുന്നുണ്ട് ഇവിടെ. കട തുറന്നതിനു ശേഷം എന്നും രാവിലെ ഖബറുകളൊക്കെ തുടച്ചു വൃത്തിയാക്കും. എന്നിട്ടേ മറ്റു പണികള്‍ തുടങ്ങൂ. ആളുകളുടെ കാല്‍ തട്ടുന്നതൊഴിവാക്കാന്‍ ഖബറുകള്‍ക്ക് ചുറ്റും കമ്പി കൊണ്ട് വലയം തീര്‍ത്തിരിക്കുന്നു. ഖബറുകള്‍ക്ക് എല്ലാ വര്‍ഷവും പച്ച നിറത്തിലുള്ള പെയിന്‍റടിക്കും. രാവിലെയും വൈകീട്ടും ഹോട്ടല്‍ വൃത്തിയാക്കും. ഹോട്ടലിന് നടുവില്‍ ഒരു വേപ്പുമരമുണ്ട്. അതിനെയും ഒരുതരത്തിലും നശിപ്പിച്ചിട്ടില്ല. ലക്കിയുടെ തൊട്ടടുത്താണ് പ്രശസ്തമായ ജാലി മസ്ജിദ്. ഈ പള്ളിയുടെ ഖബര്‍സ്ഥാനാണ് ലക്കിയിലേതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവിടെയുണ്ടായിരുന്ന പണ്ഡിതരുടെയും സൂഫികളുടെയും ശവകുടീരങ്ങള്‍.

ന്യൂ ലക്കി ഹോട്ടലിനകത്ത് ഇരുമ്പ് ഗ്രില്ലിട്ട് സംരക്ഷിച്ചിരിക്കുന്ന ഖബറുകൾ
 

ഭൂകമ്പവും വര്‍ഗീയകലാപങ്ങളും ഗുജറാത്തിനെ തളര്‍ത്തിയപ്പോള്‍ ലക്കി ഒന്നിലും പതറാതെ പിടിച്ചുനിന്നു. ഏറെ കലാപങ്ങള്‍ കണ്ട ഈ നഗരത്തില്‍ ഒരിക്കല്‍ പോലും ഒരു കലാപകാരിയും ഈ   ഖബറുകള്‍ക്കുനേരെ വന്നില്ല. അവയെ നന്നായി പരിപാലിക്കുന്നതു കൊണ്ടാണ് ഇത് സാധ്യമായതെന്നും ലക്കിയുടെ വളര്‍ച്ച അതിന്‍െറ ഭാഗ്യത്തില്‍ നിന്നുണ്ടായതാണെന്നും ഇവര്‍ വിശ്വസിക്കുന്നു. ‘ചിലര്‍ പ്രാര്‍ഥനക്കായി ഇവിടെയത്തൊറുണ്ട്. ചിലര്‍ ഭയത്തോടെ ചായ കുടിച്ച് പോവാറുണ്ട്, മറ്റു ചിലര്‍ക്കൊക്കെ വേറിട്ട അനുഭവങ്ങളുമുണ്ടായിട്ടുണ്ട്’ -ലക്കിയുടെ വര്‍ക്കിങ് പാര്‍ട്ട്ണറായ വര്‍ണജന്‍ പറയുന്നു.

മുഹമ്മദ് ഭായി അഹ്മദാബാദില്‍ പലര്‍ക്കും അത്താണിയായിരുന്നു. ആര്‍ക്കും എന്തു സഹായവും കൈയയച്ച് നല്‍കുന്ന മനുഷ്യസ്നേഹി. നഗരം കണ്ട ഓരോ പ്രതിസന്ധികളിലും അദ്ദേഹം അവിടത്തുകാര്‍ക്ക് സഹായവുമായത്തെി. കേരളത്തില്‍ നിന്ന് അഹ്മദാബാദിലത്തെിയവര്‍ക്കും അവിടത്തുകാര്‍ക്കുമൊക്കെ ഒരുപോലെ പ്രിയങ്കരന്‍. ലക്കിയുടെ എല്ലാമെല്ലാം അദ്ദേഹമായിരുന്നെന്നും വലിയൊരു മനസിന്‍െറ ഉടമയായിരുന്നു അദ്ദേഹമെന്നും ലക്കിയുടെ പാര്‍ട്ട്ണര്‍ മലയാളിയായ ടൂട്ടി ഭായി പറയുന്നു.

മുഹമ്മദ് ഭായി

വലിയൊരു സൗഹൃദക്കൂട്ടായ്മയുടെ ഉടമ കൂടിയായിരുന്നു മുഹമ്മദ് ഭായി. അങ്ങനെയാണ് എം.എഫ്. ഹുസൈനുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ‘ഒരിക്കല്‍ മെലിഞ്ഞു നീണ്ട് താടിവെച്ച ഒരാള്‍ ലക്കിയിലത്തെി. വന്നയുടനെ മുഹമ്മദ് ഭായിയെ ആലിംഗനം ചെയ്ത് കുശലങ്ങള്‍ ചോദിച്ചു. പിന്നെ, ഇരുവരും ഏറെനേരം സംസാരിച്ചിരുന്നു. ഇടക്കിടെ ചായ കുടിച്ചു കൊണ്ട് അതിഥി കുറെനേരം അവിടിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞ് മുഹമ്മദ് ഭായി പറഞ്ഞപ്പോഴാണ് അത് എം. എഫ്. ഹുസൈനാണെന്ന് അറിയുന്നത്. 40ലേറെ വര്‍ഷമായി ലക്കിയിലുള്ള സിദ്ദീഖ് ഭായി ഹുസൈനെ ആദ്യമായി കണ്ട അനുഭവം പറയുന്നു. സിദ്ദീഖ് ഭായി കോഴിക്കോടന്‍ മലയാളം പറയുന്നതു കേട്ടാല്‍ യു. പിക്കാരനാണെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ലക്കിയിലെ ചായയുടെ രുചി രഹസ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ സിദ്ദീഖ് ഭായി ചിരിച്ചു. എന്നിട്ട് പറഞ്ഞു, ‘ചായക്കൊപ്പം ബോണ്‍വിറ്റയും ചോക്ലറ്റ് പൊടിയും കുറച്ച് ചേര്‍ക്കും. പിന്നെ അല്‍പം സ്നേഹവും’.
 
ഇ.എം.എസ്​ ഹോട്ടൽ സന്ദർശിച്ചപ്പോൾ
 

അഹ്മദാബാദിലുള്ളപ്പോഴൊക്കെ ഹുസൈന്‍ ലക്കിയിലത്തെി ചായ കുടിച്ചിരുന്നു. അവിടെ പുറത്തെ ബെഞ്ചില്‍ അങ്ങനെ കുറെനേരം ഇരിക്കും. ചിലപ്പോള്‍ മാത്രമേ ചെരിപ്പ് ധരിക്കൂ. കടയിലെത്തുന്നവരെയും അതുവഴി കടന്നു പോകുന്നവരെയുമൊക്കെ നിരീക്ഷിച്ചു കൊണ്ടാവും ആ ഇരിപ്പ്. ഇടക്കിടെ ഓരോ കുഞ്ഞു ഗ്ളാസ് ചായ കഴിക്കും. ഓട്ടോഗ്രാഫ് ചോദിക്കുന്നവര്‍ക്ക് നല്‍കും. ഒരിക്കലും വലിയൊരു ചിത്രകാരനാണെന്ന തോന്നല്‍ അദ്ദേഹത്തിനോ ഒപ്പമുള്ളവരോടോ കാണിച്ചിരുന്നില്ലെന്ന് ഇവരെല്ലാം ഓര്‍ക്കുന്നു.

എം.എഫ്. ഹുസൈൻ സമ്മാനിച്ച പെയിൻറിങ്
 

1996ല്‍ മുഹമ്മദ് ഭായി മരിക്കുംവരെ ഇരുവരും തമ്മിലുള്ള സൗഹൃദം തുടര്‍ന്നു. ആ സൗഹൃദത്തില്‍ നിന്നാണ് 2004ല്‍ ഹുസൈന്‍ ഇവിടേക്ക് തന്‍െറ ചിത്രം സമ്മാനിക്കുന്നത്. അദ്ദേഹത്തിന്‍െറ അപൂര്‍വമായ രചന എന്നുതന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ലക്കിയോടും അവിടത്തെ ചായയോടുമുള്ള പ്രിയം കൊണ്ടാണ് മരിക്കുന്നതിന് കുറച്ചുമുമ്പ് ഹുസൈന്‍െറ ആഗ്രഹപ്രകാരം അദ്ദേഹത്തിനായി ലണ്ടനിലേക്ക് ചായ പാര്‍സലായി കൊടുത്തയച്ചത്. ഒരു ഫ്ലാസ്ക് നിറയെ അദ്ദേഹത്തിനുള്ള സ്പെഷല്‍ ലക്കി ചായ ലണ്ടനിലേക്ക് പറന്നിറങ്ങി. ഗുജറാത്ത് സന്ദര്‍ശന വേളയില്‍ ഒരിക്കല്‍ ഇ.എം.എസ് ഹോട്ടലിലത്തെിയിരുന്നതും ഇവിടെയുള്ളവര്‍ ഓര്‍ക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.