പാലക്കാട്: ഇലക്ട്രിക് പോസ്റ്റിൽ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിച്ചുവെന്ന യുവാവിന്റെ പരാതിയും ദൃശ്യങ്ങളും പുറത്തുവന്നിട്ടും പൊലീസ് കേസെടുക്കാൻ വൈകുന്നതിൽ പ്രതിഷേധം.
വാഹനത്തിന് മുന്നിൽ ചാടിയെന്ന് ആരോപിച്ചാണ് 19കാരനായ അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിബുവിന് മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ ഷിബുവിന്റെ മൊഴിയെടുത്തിട്ടുണ്ട്.
'വാഹനത്തിന് മുന്നിലേക്ക് വീണുവെന്ന് പറഞ്ഞ് എന്നെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. മഴയത്ത് തുണിയില്ലാതെ ഒന്നര മണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ടു. നാട്ടുകാരെത്തിയാണ് രക്ഷിച്ചതും ആശുപത്രിയിൽ കൊണ്ടുപോയതും' എന്ന് മർദനമേറ്റ ഷിബു മാധ്യമങ്ങളോട് പറഞ്ഞു.
അഗളി ചിറ്റൂർ കട്ടേക്കാട് ഈ മാസം 24നാണ് സംഭവം. ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിലേക്ക് കൊണ്ടുപോകുന്ന പിക്കപ്പ് വാനിലേക്ക് മുന്നിലേക്കാണ് ഷിജു വീണത്. റോഡിലെ കല്ലിൽ തട്ടിയാണ് വീണതെന്ന് ഷിജു പറയുന്നുണ്ടെങ്കിലും മനപൂർവം മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് വാഹത്തിലെ രണ്ടുപേർ ഷിജുവിന് നേർക്ക് തിരിഞ്ഞത്. അടിപിടിയിൽ ഷിജു കല്ലെടുത്ത് വാഹനത്തിന്റെ ചില്ല് തകർത്തതതോടെ പ്രകോപിതരായ സംഘം കയറെടുത്ത് കെട്ടിയിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇതുവഴി വന്ന നാട്ടുകാരാണ് കെട്ടിയിട്ട നിലയിൽ കണ്ട ഷിജുവിനെ ആശുപത്രിയിൽ എത്തിക്കുന്നത്.
അതേസമയം, മദ്യപിച്ചെത്തിയ ഷിബു തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പിക്കപ്പ് വാഹനത്തിന്റെ ഉടമകൾ ആരോപിക്കുന്നത്. പ്രകോപനമില്ലാതെ ഷിബു വാഹനത്തിന് നേരെ കല്ലെറിഞ്ഞുവെന്നും. കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നുവെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.