തൃശൂർ: 64ാമത് കൗമാര കലാപൂരം തൃശൂർ തേക്കിൻകാട് മൈതാനിയിൽ കൊടികയറി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ സൂര്യകാന്തിയിൽ ആയിരങ്ങളെ സാക്ഷി നിർത്തിയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 1956ൽ എറണാകുളത്ത് ചെറിയ രീതിയിൽ ആരംഭിച്ച സംസ്ഥാന സ്കൾ കലോത്സവത്തിന് 70 വർഷം കൊണ്ട് ഉണ്ടായ വളർച്ച അമ്പരപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 200 മത്സരാർഥികളുമായി ആരംഭിച്ച മത്സരത്തിൽ ഇന്ന് പങ്കെടുക്കുന്നത് 14,000ത്തോളം വിദ്യാർഥികളാണ് എന്നും അദ്ദേഹം പറഞ്ഞു.
ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാരന്മാർ ചെയ്യുന്നത്. എന്നാൽ ആനന്ദം സൃഷ്ടിക്കുക മാത്രമല്ല കലാകാരന്മാരുടെ ധർമം. പൊള്ളിക്കുന്ന ജീവിതാവസ്ഥകളിലേക്ക് ഞെട്ടിച്ചുണർത്തുക എന്നതു കൂടിയാണ് കലയുടെ ധർമം. കലയുടെ മതനിരപേക്ഷതയും ജനാധിപത്യവും സമൂഹത്തിലേക്ക് കൊണ്ടുവരാൻ സഹായകമായതിൽ സുകൂൾ കലോത്സവങ്ങൾ വലിയ പങ്കുവഹിച്ചു. കലയുടെ പേരിൽ സംഘർഷങ്ങളുണ്ടാക്കാൻ ജനങ്ങൾ ശ്രമിക്കുകയാണ്. ജാനകി, സീത എന്‍റ്നീ പേരിനെ ചൊല്ലി പോലും ബഹളങ്ങൾ ഉണ്ടായി. ശാസ്ത്രീയ സംഗീതവും സംഘനൃത്തവും മാപ്പിളപ്പാട്ടും ഒപ്പനയും മാർഗംകളിയും എല്ലാം ഒരുപോലെ അവതരിപ്പിക്കാൻ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. മന്ത്രി കെ. രാജൻ സ്വാഗതമാശംസിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പിള്ളി, മേയർ നിജി ജസ്റ്റിൻ, ബെന്നി ബഹന്നാൻ എം.പി, കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, ഐ.എം വിജയൻ, സർവം മായ താരം റിയ ഷിബു, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.