തൃശൂര്‍: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് വടക്കുന്നാഥന്റെ മണ്ണിൽ ആവേശത്തുടക്കം. ധീരരക്തസാക്ഷികളുടെ കൊത്തിവെച്ച രൂപങ്ങൾക്ക് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പതാക ഉയർത്തി. അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ദീപശിഖയിൽ അഗ്നി പകർന്നു. നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന സമ്മേളനം 27ന് സാംസ്കാരിക സമ്മേളനത്തോടെ സമാപിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് പുത്തൂർ പുഴയോരം ഗാർഡൻസിൽ മുൻകാല യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സംഗമം നടക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഒരുലക്ഷം പ്രവർത്തകർ അണിനിരക്കുന്ന റാലി ശക്തൻ നഗറിൽനിന്നും ആരംഭിക്കും. തുടർന്ന് തെക്കേഗോപുരനടയിലെ ഭാരത് ജോഡോ നഗറിൽ പൊതുസമ്മേളനം നടക്കും. 26ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. 27ന് സംഗീത നാടക അക്കാദമിയിൽ സാംസ്കാരിക സംഗമം നടക്കും.
ചൊവ്വാഴ്ച വൈകീട്ട് ലീഡര്‍ കെ. കരുണാകരന് സ്ക്വയറിന് മുന്നിൽ സംഗമിച്ച പതാക-ഛായാചിത്ര- കൊടിമര ജാഥകൾക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. പെരിയയില്‍നിന്നുള്ള ഛായാ ചിത്രജാഥയാണ് ആദ്യമെത്തിയത്. തിരുവനന്തപുരത്തുനിന്നുള്ള പതാക ജാഥയും മൂവാറ്റുപുഴയില്‍നിന്ന് തുടങ്ങിയ കൊടിമര ജാഥയും തൊട്ടുപിന്നാലെയെത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം കൊടുമുടി കയറി.
കൃപേഷും ശരത്ലാലും ഷുഹൈബും പുന്ന നൗഷാദുമടങ്ങുന്ന രക്തസാക്ഷികള്‍ക്ക് ഓർമപൂക്കളായി മുദ്രാവാക്യം വിളികള്‍ സംഗമസ്ഥലത്ത് അലയടിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും ചേര്‍ന്ന് ലീഡറുടെ പ്രതിമയില്‍ ത്രിവർണ ഹാരാര്‍പ്പണം നടത്തി. ശേഷം ടി.എന്‍ പ്രതാപന് എം.പി, സനീഷ്കുമാര് ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി.എ. മാധവന് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയും നടത്തി. ജാഥാ ക്യാപ്റ്റന്മാരും യൂത്ത്കോൺഗ്രസ് നേതാക്കളുമായ കെ.എസ്. ശബരിനാഥ്, എസ്.എം. ബാലു, എന്‍.എസ്. നുസൂര്‍, എസ്.ജെ. പ്രേംരാജ്, റിജില്‍ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവരും ജാഥാ അംഗങ്ങളും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ്, ദേശീയ സെക്രട്ടറി വൈശാഖ് നാരായണസ്വാമി എന്നിവരും പുഷ്പാര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.