കോഴിക്കോട്: താമരശ്ശേരി വെളിമണ്ണയിൽ യുവാവിന്റെ പരാക്രമം. മോഷ്ടിച്ച പിക്കപ്പ് വാൻ ഉപയോഗിച്ച് റോഡരികിൽ നിർത്തിയിട്ട കാർ ഇടിച്ച് തകർത്തു. സമീപത്തെ വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. ശേഷം മങ്ങാടുളള പെട്രോൾ പമ്പിൽ നിന്നും മറ്റൊരു പിക്കപ്പ് എടുത്ത് സ്ഥലം വിടുകയും ചെയ്തു.
പ്രതി പുലർച്ചെ ഒരു മണിയോടെ താമരശ്ശേരി ചുങ്കത്ത് നിന്നുമാണ് പിക്കപ്പ് വാൻ മോഷ്ടിക്കുന്നത്. പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിർത്തിയിട്ട പല വാഹനങ്ങളിലും ഇയാൾ താക്കോൽ തിരയുന്നത് കാണാം. ആംബുലൻസ് എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. താക്കോൽ ഉണ്ടായിരുന്ന പിക്കപ്പ് വാനാണ് ഒടുവിലായി എടുത്തത്.
ഈ പിക്കപ്പ് വാൻ ഉപയോഗിച്ചാണ് പുലർച്ചെ 2.30 ഓടെ വെളിമണ്ണയിൽ റോഡരികിൽ നിർത്തിയിട്ട കാർ പ്രതി ഇടിച്ച് തകർത്തത്. ശേഷം പ്രദേശത്തെ ഗ്രീൻ പ്ലസ് എന്ന വെളിച്ചെണ്ണ മില്ലിനും തീയിട്ടത്. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസിന്‍റെ ടയറും കത്തിനശിച്ചു.
പിക്കപ്പ് വാനിന്‍റെ ടയർ പഞ്ചർ ആയതോടെ ഓമശേരി മങ്ങാടുളള പെട്രോൾ പമ്പിൽ നിന്നും മറ്റൊരു പിക്കപ്പ് വാനുമായി ഇയാൾ കടന്നുകളഞ്ഞു. പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വെളിമണ്ണ സ്വദേശിയായ അബ്ദുൾ റാസിക്ക് ആണ് പരാക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാൾ കത്തിനശിച്ച വെളിച്ചെണ്ണ മില്ലിന്‍റെ ഉടമയുടെ മറ്റൊരു സ്ഥാപനത്തിൽ ജോലിചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു.
ഈ പിക്കപ്പ് വാൻ വെളിമണ്ണയിലെ പ്രതിയുടെ വീട്ടിലെ പോർച്ചിൽ നിന്നും കണ്ടെടുത്തു. ഇയാള്‍ക്കുവേണ്ടിയുളള തിരച്ചിലും പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്തിന് വേണ്ടിയാണ് യുവാവ് പരാക്രമം കാണിച്ചത് എന്നതടക്കമുളള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.