മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശങ്ങൾ ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജി.യു.പി സ്‌കൂളിലെ 129-ാം നമ്പർ ബൂത്തിലായിരുന്നു ചട്ടലംഘനം നടന്നത്.
സമൂഹമാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. സൈബർ ക്രൈം ഇൻസ്‌പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ നഗരസഭയിലെ കാദർമൊല്ല എ.എം.എൽ.പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് ബൂത്ത് ലെവൽ ഓഫീസർ എം. അനൂപിനെതിരെയും പോലീസ് കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.