കൊല്ലം: യു.ഡി.എഫ് അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ മുസ്‍ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് മുസ്‍ലിം ലീഗിനെതിരെ അദ്ദേഹം കടുത്ത രീതിയിൽ കടന്നാക്രമണം നടത്തിയത്.
‘മലബാർ കലാപവും മാറാടും മറക്കില്ലെന്ന്’ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിൽ, ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് മുസ്‍ലിം ലീഗ് ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കെ.എം. ഷാജിയെ മന്ത്രിയാക്കിയാൽ സംസ്ഥാനത്ത് മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
യു.ഡി.എഫിന് അധികാരം ഉറപ്പായതോടെ മുസ്‍ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയതായി എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ലീഗിന്റെ വർഗീയ നിലപാടുകളെ എതിർക്കുന്നവരെയെല്ലാം മുസ്‍ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ലീഗിന്റെ ഇത്തരം തെറ്റായ നയങ്ങളെ ചോദ്യം ചെയ്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തൊടുപുഴയിൽ എസ്.എൻ.ഡി.പിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ മുസ്‍ലിം ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിന്റെ ചിത്രത്തിനൊപ്പം മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ‘യോഗനാദ’ ത്തിന്റെ കവർ പേജ് തയാറാക്കിയിരിക്കുന്നത്. യു.ഡി.എഫ് മന്ത്രിസഭ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ വെള്ളാപ്പള്ളി നടേശൻ ഉയർത്തിയ ഈ വിമർശനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.