നെടുങ്കണ്ടം: ഇടുക്കി മുൻ ജില്ല സെക്രട്ടറികൂടിയായ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ ലൈംഗികാരോപണവുമായി ഹൈറേഞ്ചിലെ വനിത സംഘടന നേതാവ്. ലൈംഗികാതിക്രമം നടത്തിയെന്ന വനിത നേതാവിെൻറ പരാതിയിൽ പാർട്ടി അന്വേഷണ കമീഷനെ നിയോഗിച്ചതിനിടെ പൊലീസിൽ പരാതി നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിയെയും സമീപിച്ചിരിക്കുകയാണ് വനിത സഖാവ്. അതിനിടെ, ഇവർ പൊലീസിനെ സമീപിക്കാതിരിക്കാൻ അനുനയവുമായി ജില്ല നേതൃത്വം രംഗത്തെത്തി. നടപടിയെടുക്കാമെന്ന് ജില്ലയിെല മുതിർന്ന നേതാവ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടി സംസ്ഥാന കൗൺസിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മൂന്നുപേജുള്ള പരാതിയാണ് യുവതി നൽകിയത്.
ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉയർത്തിയതിനാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസിൽ പരാതിപ്പെടാൻ പാർട്ടി അനുമതി നൽകണമെന്നുമാണ് വനിത നേതാവിെൻറ ആവശ്യം. ഇത് തള്ളിയ പാർട്ടി, ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, സംസ്ഥാന കൗൺസിൽ അംഗം പി. മുത്തുപാണ്ടി, പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോൾ എന്നിവരടങ്ങിയ അന്വേഷണ കമീഷെന നിയോഗിക്കുകയായിരുന്നു. അന്വേഷണ കമീഷനുമുന്നിൽ മൊഴി നൽകിയശേഷമാണ് വനിത നേതാവ് പൊലീസിനെ സമീപിക്കാനൊരുങ്ങിയത്.
സംസ്ഥാന കൗൺസിൽ അംഗം സ്ഥിരമായി ഫോണിൽ വിളിക്കുകയും ഓഫിസിലേക്ക് വരാൻ നിരന്തരം ആവശ്യപ്പെടുകയും ചെയ്തെന്നും ഓഫിസിലും മറ്റൊരു പാർട്ടി ഓഫിസിന് സമീപത്തും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി. ഫോൺ സന്ദേശങ്ങളും ഫോൺ റെക്കോഡും അവർ നേതാക്കൾക്ക് കൈമാറി.
പരാതിയിൽ ഗുരുതരമായ മറ്റ് ആരോപണങ്ങളും വീട്ടമ്മ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്നാണ് മറുവാദം. രണ്ട് നേതാക്കൾ തമ്മിലെ അഭിപ്രായവ്യത്യാസമാണ് പരാതിക്ക് പിന്നിലെന്നും ചില നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.