അറസ്റ്റിലായ ഷീബ
അടിമാലി: ഫേസ്ബുക്ക് സുഹൃത്തായ യുവാവിനെ വിളിച്ചുവരുത്തി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. സംഭവത്തിൽ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷിനെയാണ് (36) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺകുമാറിനാണ് (27) പരിക്കേറ്റത്. യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പിടി വലിക്കിടെ ഷീബക്കും പൊള്ളലേറ്റിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നില്ല.
നവംബർ 16ന് അടിമാലി ഇരുമ്പുപാലം ക്രിസ്റ്റ്യൻ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുത്തിരുന്നില്ല. ഇന്ന് ഷീബയെ മുരിക്കാശ്ശേരി പൂമാംകണ്ടത്തുള്ള ഭർത്താവിന്‍റെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് ഹോംനഴ്സ് ആയി ജോലി നോക്കിയിരുന്ന ഷീബ രണ്ട് കുട്ടികളുടെ മാതാവാണ്.
ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. മൂന്ന് വർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുൺ കുമാറിന്‍റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് അസിഡ് ആക്രമണം നടത്തുകയുമായിരുന്നു.
തനിക്ക് അബദ്ധത്തിൽ പൊള്ളലേറ്റതാണെന്നാണ് ഷീബ ഭർത്താവിന്‍റെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്. മരുന്നു വാങ്ങുന്നതിനും ആശുപത്രിയിൽ പോയിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.