തിരുവനന്തപുരം: ചരിത്രം തിരുത്തിയെഴുതി തുടർഭരണം നേടിയ ഇടതു മുന്നണി സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സി.പി.ഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്‍റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. അബ്ദുറഹ്മാൻ (എൽ.ഡി.എഫ് സ്വത.), ജി.ആർ. അനിൽ (സി.പി.ഐ), കെ.എൻ. ബാലഗോപാൽ (സി.പി.എം), പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി (സി.പി.ഐ), എം.വി. ഗോവിന്ദൻ മാസ്റ്റർ (സി.പി.എം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സി.പി.ഐ), കെ. രാധാകൃഷ്ണൻ (സി.പി.എം), പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയൻ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ എന്നിവർ 'സഗൗരവ'ത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്‍റണി രാജു, വി. അബ്ദുറഹ്മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ, വി. അബ്ദുറഹ്മാൻ എന്നിവർ അല്ലാഹുവിന്‍റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്.
സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. ഗവർണർ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം ഇന്നിറക്കും. 17 പുതുമുഖങ്ങളുമായി പുതുചരിത്രമെഴുതുകയാണ് രണ്ടാം പിണറായി മന്ത്രിസഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.