കണ്ണൂർ: കണ്ണൂരിൽ മന്ത്രി വീണ ജോർജിന് മർദനമേറ്റുവെന്ന ആരോപണം കെട്ടുകഥയോ? എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയപോലെ ആയുധങ്ങളുമായി കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ കഴുത്തിന് ആക്രമിച്ചോ? പ്രതിപക്ഷ പാർട്ടികൾക്കു പുറമെ സമൂഹമാധ്യമങ്ങളിലും ചൂടേറിയ ചർച്ചയാണിത്. റെയിൽവേ സ്റ്റേഷനിലേത് ഉൾെപ്പടെ പുറത്തുവന്ന മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളിലും മന്ത്രിയെ മർദിച്ചതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിപക്ഷ സംഘടനകൾ പറയുന്ന രാഷ്ട്രീയ നാടകത്തിന് അടിവരയിടുന്നതാണ് ദൃശ്യങ്ങൾ.

മന്ത്രിയുടെ കഴുത്തുവരെ എത്തിയ കരിങ്കൊടിയുടെ ദൃശ്യങ്ങളാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ പുറത്തുവിട്ടത്. ഈ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് സംസാരിച്ചത്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മന്ത്രിയുടെ ഗൺമാൻ കൊട്ടാരക്കര സ്വദേശി എം.എസ്. അഭിലാഷിന്റെ വസ്ത്രമാണ് ആ കരിങ്കൊടിയെന്ന് തോന്നിപ്പിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുവരുമ്പോൾ മന്ത്രിയുടെ ഇടതുഭാഗത്തുണ്ടായിരുന്ന ഗൺമാൻ പ്രതിഷേധം വന്നപ്പോൾ മന്ത്രിയുടെ വലതുഭാഗത്തേക്ക് മാറിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കെ.എസ്.യു പ്രവർത്തകർ ആരും മന്ത്രിയെ തൊട്ടില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തം.

ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് വന്ദേഭാരത് ട്രെയിനിൽ കയറാനായി മൂന്നാം പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ് കഴുത്തിന് വേദനയുണ്ടെന്ന് അവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനോട് മന്ത്രി പറഞ്ഞത്. സ്പീക്കർ തന്നെയാണ് മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന് ആദ്യമായി പുറത്തുപറഞ്ഞത്. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചതും പിന്നീട് ഫോൺ മന്ത്രിക്ക് കൈമാറിയതും സ്പീക്കർതന്നെ. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതും സ്പീക്കർ.

കരിങ്കൊടി പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവർത്തകരോട് തട്ടിക്കയറിയ മന്ത്രിയെ കണ്ണൂർ ടൗൺ എസ്.ഐ വി.വി. ദീപ്തി ഉൾെപ്പടെയുള്ളവർ ബലംപ്രയോഗിച്ച് പിന്തിരിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളിലും ഇതുതന്നെയാണുള്ളത്. മന്ത്രിയുടെ കൈക്ക് നേരത്തേ തന്നെ പാടുള്ള ചിത്രങ്ങളും പുറത്തുവന്നു. കൊല്ലെടാ എന്നു പറഞ്ഞ് ആയുധവുമായി ആക്രമിച്ചുവെന്ന് പരാതി നൽകിയതും ഗൺമാൻ.

Tags:    
News Summary - Whose script is this‍?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.