രമേശ് ചെന്നിത്തല
കോഴിക്കോട്: ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ അർത്ഥമില്ല. ഞാൻ എന്തായാലും സാമൂഹിക മാധ്യമങ്ങളിലൂടെ ഏതെങ്കിലും ചർച്ച നടത്താനോ ഒന്നും നിന്നിട്ടില്ല. ഇത്, അനാവശ്യ വിവാദമാണ്. ഈ വിവാദം നമ്മൾ ജയിക്കാൻ വോട്ട് ചെയ്ത് ജയത്തിനുവേണ്ടി കാത്തിരിക്കുന്ന ജനത്തിന്റെ മനോവികാരം തകർക്കാൻ മാത്രമെ ഉപകരിക്കൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞ് നിൽക്കണമെന്നാണ് എല്ലാവരോട് പറയാനുള്ളത്. ഞാനടക്കം എല്ലാ വിവാദങ്ങളിൽ നിന്നും മാറി നിൽക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ അല്ലല്ലോ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ആദ്യമായല്ലല്ലോ കോൺഗ്രസിന് മുഖ്യമന്ത്രി ഉണ്ടാകുന്നത്. അന്തിമ തീരുമാനം ഹൈക്കമാന്റിന്റെതാണ്. അതെല്ലാവർക്കും അറിയാം. എന്നിട്ടും ഇപ്പോൾ നടത്തുന്ന ചർച്ച തീർത്തും അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ. സുധാകരൻ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്ന് പറഞ്ഞത് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ ചെന്നിത്തല ചിരിച്ചുകൊണ്ട്, പറഞ്ഞതിങ്ങനെ:‘ സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്’.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരൻ; ‘വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്’
തിരുവനന്തപുരം: ഇപ്പോൾ കോൺഗ്രസ് നേതാക്കളും അനുയായികളും ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ടെന്നും വെറുതെ ജനങ്ങളെ കൊണ്ട് മോശം അഭിപ്രായം പറയിപ്പിക്കരുതെന്ന് മുരളീധരൻ പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ നടപടി ക്രമങ്ങളുണ്ട്. അതിന് മുൻപ് ഏതെങ്കിലും വ്യക്തികളെ ഉയർത്തിക്കാട്ടുന്ന രീതി ശരിയല്ല. രാഹുൽ ഗാന്ധി മുൻപ് പറഞ്ഞത് ഓർമ്മപ്പെടുത്തികൊണ്ടാണ് മുരളീധരൻ ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘനൃത്തം ചെയ്യുന്നതിനിടയിൽ ഒരാൾ ഒറ്റക്ക് ഡാൻസ് കളിച്ചാൽ ശരിയാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് മറക്കരുത്. അത് ഞാൻ ഓർമിപ്പിക്കുകയാണ്. ഇപ്പോൾ ഒച്ച വെച്ചിട്ട് ഒരു കാര്യവുമില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് നടക്കും. ഏതെങ്കിലും ഒരു നേതാവിനെയും അനുകൂലിച്ചു കൊണ്ട് ഈ സാഹചര്യത്തിൽ രംഗത്ത് വരുന്നത് ശരിയല്ല. മെയ് നാലിന് റിസൾട്ട് വരുന്ന വരെ കാത്തിരിക്കണം. പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടിക്കുള്ളിൽ അതിന്റെതായ നടപടി ക്രമങ്ങളുണ്ട്. ബാക്കി തീരുമാനങ്ങൾ ഹൈക്കമാൻഡ് പറയും. അതിന് ഇപ്പോഴേ ബഹളം വെക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥനത്തേക്ക് ഒരു നേതാവിന്റെയും പേര് ഇപ്പോൾ പരിഗണനയിൽ ഇല്ല. ടീം യു.ഡി.എഫ് ആയിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിന് ഇത്തവണ 22 സീറ്റ് വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അപ്പോൾ ഈ വിജയത്തിന് അവർക്കും പങ്കുണ്ട്. അത് കൊണ്ട് കാര്യങ്ങൾ പിന്നിട് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. അനാവശ്യമായ ഇത്തരം ചർച്ചകൾ ഒഴിവാക്കണം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത് എന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ ആരാണ് മുഖ്യമന്ത്രിയെന്ന തരത്തിൽ കോൺഗ്രസ് നേതാക്കളിൽ ചിലർ ചർച്ച ആരംഭിച്ചിരുന്നു. ഒടുവിൽ, കെ. സുധാകരൻ തന്നെ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് പക്ഷം പിടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ. മുരളീധരന്റെ വിമർശനം.
മുഖ്യമന്ത്രി ആരെന്ന ചർച്ച അവസാനിപ്പിക്കണമെന്ന് സണ്ണി ജോസഫ്; ‘പറയയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയണം’
കോഴിക്കോട്: മുഖ്യമന്ത്രി ആരെന്ന ചർച്ച അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പറയയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയണം. മെയ് നാലിന് റിസൾട്ട് വരട്ടെ. അതിനുശേഷം, എം.എൽ.എമാരിൽ ഹൈക്കമാന്റ് അഭിപ്രായം ആരായും. മുതിർന്ന നേതാക്കളോടും അഭിപ്രായം ആരായും. നിലവിൽ, മുതിർന്ന നേതാക്കൾ അഭിപ്രായം പറയാൻ സമമായിട്ടില്ല. ഈ സമയത്ത് അഭിപ്രായം പറയരുത്. പറയയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയണം. യോജിച്ച് പോകേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.