പത്തനംതിട്ട: ആതുരാലയങ്ങൾക്ക് ഓണസമ്മാനവുമായി സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ. കെയർ ആൻഡ് ഷെയർ ‘ചലനം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആതുരാലയങ്ങൾക്ക് വീൽചെയറുകൾ വിതരണം ചെയ്തു. ചക്രക്കസേരകളുടെ വിതരണത്തിന്റെ ഉദ്ഘാടനം തിരുവല്ല ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനിൽ മാർത്തോമാ സഭയുടെ കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു. 16 വർഷമായി കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ശ്രദ്ധേയമായ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടത്തിവരുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന ഹൃദയസ്പർശം, വഴികാട്ടി, സുകൃതം, പൂർവികം, വിദ്യാമൃതം, ഹൃദ്യം, കാഴ്ച തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും, ഫൗണ്ടേഷന്റെ ഒരു പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത് ആദ്യമായാണെന്ന് തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പറഞ്ഞു. നിർധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായകരമാകുന്ന മാനവികതയിലും മനുഷ്യസ്നേഹത്തിലും അധിഷ്ഠിതമായ കൂടുതൽ നന്മപ്രവർത്തനങ്ങളും സേവനങ്ങളും മമ്മൂട്ടിയുടെയും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെയും ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മാരോട്ടിപ്പുഴ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഓർഫനേജ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് ഫാ. റോയ് വടക്കേൽ അനുഗ്രഹസന്ദേശം നൽകി.
ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം. ആർ. രാജേഷ്, ഓർഫനേജ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോസഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ആതുരാലയങ്ങളിൽനിന്നെത്തിയ ഭാരവാഹികൾ വീൽചെയറുകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.