തിരുവനന്തപുരം: ബേപ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പേരാമ്പ്രയിലെ സ്വീകരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്. ബേപ്പൂരില്‍ യു.ഡി.എഫ് പരാജയപ്പെടുമെന്ന് താന്‍ തുടക്കത്തിൽ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, മറ്റൊരു സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എ. മുഹമ്മദ് റിയാസിനെ അനായാസം പരാജയപ്പെടുത്താമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുണ്ടായ പിഴവാണ് ആ സീറ്റ് നഷ്ടപ്പെടാൻ കാരണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ കെ. പ്രവീണ്‍ കുമാര്‍ അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തുവന്ന അതേ വേദിയിലാണ് മുല്ലപ്പള്ളിയുടെയും പ്രതികരണം.
ബേപ്പൂരിൽ സ്ഥാനാർഥിത്വം പിഴച്ചുവെന്ന കഴഞ്ഞ ദിവസം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞിരുന്നു. അതിനു പിന്നാലെ, കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ബേപ്പൂരിൽ തന്നെ പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെയാണെന്നും, പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തുമാണ് തോൽവിക്ക് കാരണമായതെന്നും അൻവർ തുറന്നടിച്ചു. 'ചതിച്ചതാര്? ചന്തു തന്നെ. അതിൽ മഷിയിട്ടു നോക്കേണ്ട കാര്യമില്ല' എന്ന് പറഞ്ഞുകൊണ്ടാണ് അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ചു പറയുന്നത് കേട്ടു. ബേപ്പൂരിലെ ജനങ്ങളും സഖാക്കളും തന്നെ വിജയിപ്പിച്ചപ്പോൾ, പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവരാണ്.നിലവിലെ പ്രതിപക്ഷ നേതാവിനും കുടുംബാംഗങ്ങൾക്കും എതിരെ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടെന്നും, അതിൽ ഒരാൾ തനിക്കെതിരെ മത്സരിച്ച് അവർ വിജയിപ്പിച്ചു എന്ന് വീരവാദം മുഴക്കുന്ന സ്ഥാനാർത്ഥി തന്നെയാണെന്നും അൻവർ ആരോപിച്ചു.
യു.ഡി.എഫിന് 102 സീറ്റിന്റെ വൻവിജയം സമ്മാനിച്ചത് താൻ നടത്തിയ ഒറ്റയാൾ പോരാട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. "ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർത്ഥവും സത്യവും വെളിവാകുന്ന രീതിയിൽ സത്യങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. പിണറായിസത്തിനും മരുമോനിസത്തിനും കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യു.ഡി.എഫിനെ പ്രാപ്തമാക്കിയത്. എൻ്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, സ്ഥാനമാനങ്ങൾ ത്യജിച്ചും 'രാഷ്ട്രീയ ഭാവിക്കുവേണ്ടി' ഒട്ടും അഡ്ജസ്റ്റ് ചെയ്യാതെയും പിണറായിസത്തിൻ്റെ മുഖംമൂടി വലിച്ചുകീറിയത് കൊണ്ടാണ്, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശ് കിട്ടില്ലായിരുന്ന പലരും ഇന്ന് വിജയിച്ചുകയറിയത്" - അദ്ദേഹം ഓർമ്മിപ്പിച്ചു.
"ബേപ്പൂരിൽ അൻവറിനെ വിജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനമുണ്ട്" എന്ന് വി.ഡി. സതീശൻ പറഞ്ഞതിലൂടെ, മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെടുത്തിയോ എന്ന് പുനഃപരിശോധിക്കേണ്ടതുണ്ട്. 'ഇത് കണ്ടപ്പോൾ "ബ്രൂട്ടസേ നീയും!" എന്നെനിക്ക് തോന്നിയില്ല. കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്. എൻ്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്.
പാളയത്തിലുള്ളവർ തന്നെ ചതിക്കുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും അതാണ് തന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് വിളിച്ചുപറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ കുറിച്ചു. "ഞങ്ങൾ ചതിച്ചതു തന്നെ എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ ഉണ്ടെങ്കിൽ ഇനിയും പറയട്ടെ". എന്നാൽ, രാവും പകലും കൂടെ പ്രവർത്തിച്ച സാധാരണ പ്രവർത്തകരോടും ജനങ്ങളോടും പിണറായിസത്തിനെതിരെ പോരാടിയവരോടുമുള്ള നന്ദി എന്നും മനസ്സിലുണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് അൻവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, പി.വി അന്‍വറിന് പിന്തുണയുമായി കാരാട്ട് റസാഖ് രംഗത്തെത്തി. അന്‍വര്‍ ഉയത്തിയ കാര്യങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായെന്നും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് പരാജയത്തിന് കാരണമായെന്ന പ്രസ്താവന അനവസരത്തിലായിയെന്നും കാരാട്ട് റസാഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.