പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റമില്ല.
തിരുവനന്തപുരത്ത് സംസ്ഥാന കായിക മേളയുടെ സമാപനത്തോടനുബന്ധിച്ച് പ്രൈമറി ക്ലാസുകൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സംസ്ഥാന സിലബസ് സ്കൂളുകൾക്ക് മാത്രമാണ് അവധി.
അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍ത ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.. ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടക്ക് സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, യാനം, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ രണ്ടാംഘട്ടമായ ഓറഞ്ച് മുന്നറിയിപ്പ് നല്‍കി. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.