കൽപറ്റ: കണ്ടുപരിചയിച്ച അങ്കണവാടി സങ്കൽപങ്ങളെല്ലാം മറന്നേക്കൂ. ഇനി ഇതുപോലെയാകണം അങ്കണവാടികൾ. അടച്ചുറപ്പില്ലാതെ, പൊട്ടിപ്പൊളിഞ്ഞ ചുവരുകളുമായി ശോചനീയമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവയാണ് ഗ്രാമീണ മേഖലയിലെ അങ്കണവാടികളെന്ന മുൻധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണ് വയനാട്ടിലെ ഈ സ്മാർട്ട് അങ്കണവാടികൾ. കേന്ദ്ര സര്‍ക്കാറിന്‍റെ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏക ജില്ലയായ വയനാട്ടില്‍ കൊച്ചിന്‍ ഷിപ്യാര്ഡിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് സ്മാര്‍ട്ട് അങ്കണ്‍വാടികളുടെ ഉദ്ഘാടന പ്രഖ്യാപനം വ്യാഴാഴ്ച വൈകീട്ട് 5.30ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി എം.പി ഓണ്‍ലൈനായി നിര്‍വഹിക്കും.
കാപ്പംകൊല്ലി (മേപ്പാടി ഗ്രാമപഞ്ചായത്ത്), അമ്പതേക്കര്‍ (നൂല്‍പ്പുഴ പഞ്ചായത്ത്), വരദൂര്‍ (കണിയാമ്പറ്റ പഞ്ചായത്ത്), കരയോത്തിങ്കല്‍ (തവിഞ്ഞാല്‍ പഞ്ചായത്ത്) എന്നിവിടങ്ങളിലാണ് പുതുതായി നാല് സ്മാര്‍ട്ട് അംഗണ്‍വാടികളുടെ നിർമാണം 1.2 കോടി രൂപ ചെലവിൽ പൂര്‍ത്തിയാക്കിയത്. 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറപ്പി യൂനിറ്റിന്‍റെ ഉദ്ഘാടന പ്രഖ്യാപനവും ചടങ്ങിൽ നടക്കും. ജില്ല നിര്‍മിതി കേന്ദ്രയാണ് സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.
എം.പിമാരായ എളമരം കരീം, എം.വി. ശ്രേയാംസ് കുമാര്‍, എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു തുടങ്ങിയവര്‍ ചടങ്ങില്‍ ഓണ്‍ലൈനായും ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, കൊച്ചിന്‍ ഷിപ്യാര്ഡ് മാനേജിങ് ഡയറക്ടര്‍, അതത് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ എന്നിവര്‍ നേരിട്ടും പങ്കെടുക്കും. തുടര്‍ന്ന് 19ാം തീയതി അതത് ഗ്രാമ പഞ്ചായത്തുകളുടേയും ഐ.സി.ഡി.എസിേന്റയും ആഭിമുഖ്യത്തില്‍ കൊച്ചിന്‍ ഷിപ്യാര്ഡ് അധികൃതരുടെ സാന്നിധ്യത്തില്‍ അങ്കണവാടികളും ഫിസിയോ തെറാപ്പി യൂനിറ്റും തുറന്ന് കൊടുക്കും.
രാജ്യത്ത് വയനാട് ഉള്‍പ്പെടെ 117 ജില്ലകളെയാണ് ആസ്പിരേഷനല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ ഏകോപനവും സഹകരണവും വികസന രംഗത്ത് ജില്ലകള്‍ തമ്മിലുളള ആരോഗ്യകരമായ മത്സരവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.