മഴയെ തുടർന്ന് പെരിയാർ തീരത്തെ ആലുവ മണപ്പുറത്തും ക്ഷേത്രത്തിലും വെള്ളം കയറിയപ്പോൾ

പെരിയാറിൽ ജലനിരപ്പ് ഉയർന്നു ; മണപ്പുറത്തും ക്ഷേത്രത്തിലും വീണ്ടും വെള്ളം കയറി

ആലുവ: മുകൾ ഭാഗത്തുനിന്ന് നീരൊഴുക്ക് ശക്തമായപ്പോൾ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. തിങ്കഴ്ച്ച പുലർച്ചെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടർന്ന് മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിൻറെ പകുതിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു.

ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ തുടർച്ചയായി മഴ പെയ്തിരുന്നെങ്കിലും പുഴയിൽ ജലനിരപ്പ് കാര്യമായി ഉയർന്നിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച്ച പുലർച്ചയോടെ വെള്ളം കൂടുകയും മണപ്പുറമടക്കം താഴ്ന്ന ഭാഗങ്ങളിൽ തീരങ്ങളിലേക്ക് വെള്ളം കയറുകയുമായിരുന്നു.

രാവിലെ മുതൽ സമുദ്ര നിരപ്പിൽ നിന്ന് രണ്ട് മീറ്റർ ഉയർന്നാണ്  പുഴ ഒഴുകിയത്. ആലുവ ജലശുചീകരണ ശാലയിൽ പുഴയിലെ ജലനിരപ്പ് അറിയുന്നതിന് സ്‌ഥാപിച്ചിട്ടുള്ള സ്കെയിലിൽ പുലർച്ചെ മുതൽ ഇതേ അളവാണ് കാണിച്ചത്. സാധാരണ നിലയിൽ 50 സെന്റീ മീറ്റർ ഉയരത്തിലാണ് പുഴ ഒഴുകുന്നത്.  1.7 മീറ്ററാകുമ്പോഴേക്കും മണപ്പുറത്ത് വെള്ളം കയറുമെന്നാണ് കണക്ക്. പുഴ കലങ്ങി മറിഞ്ഞാണ് ഒഴുകിയിരുന്നത്. ചളിയുടെ അളവ് 78 എൻ.ടി.യു വരെെയെത്തിയിരുന്നു. ഇത് നൂറ് കടന്നാൽ ജല ശുചീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുചീകരണ കേന്ദ്രം അസി.എക്‌സി.എഞ്ചിനിയർ ജെയിൻ രാജ് മാധ്യമത്തോട് പറഞ്ഞു.

എന്നാൽ, മഴ മാറിനിന്നതിനാൽ സന്ധ്യയോടെ ജല നിരപ്പ് 1.8 മീറ്ററിലേക്ക് താഴുകയും ചെയ്തു. ചളിയുടെ അളവ് കുറയുകയും ചെയ്തു. അതിനാൽ തന്നെ ജലവിതരണത്തെ ബാധിച്ചില്ല. 2018ലെ പ്രളയാനന്തരം പുഴയിൽ മണലും എക്കലും നിറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Water level rises in Periyar; The manappuram and the temple were flooded again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.