തിരുവനന്തപുരം: ജലവിതരണത്തിൽ നിന്നുള്ള വരുമാനം മാത്രമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇതര വരുമാന പദ്ധതികളിലേക്ക് ജല അതോറിറ്റി കടക്കുന്നു. ജലേതര വരുമാനം വർധിപ്പിക്കാനുള്ള പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി), ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ (ബി.ഒ.ടി) പദ്ധതികൾ നടപ്പാക്കാൻ കൺസൽട്ടന്റിനെ നിയമിക്കും. ഇതിനായി താൽപര്യപത്രം ക്ഷണിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ജല അതോറിറ്റിയുടെ ഭൂമി ലാഭകരമായി എങ്ങനെ വിനിയോഗിക്കാമെന്നത് സംബന്ധിച്ച പഠനമാണ് കൺസൽട്ടൻസി നിയമനത്തിലൂടെ മുഖ്യമായും ഉദ്ദേശിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന ഭൂമിക്ക് അനുയോജ്യമായ വാണിജ്യ സാധ്യത കണ്ടെത്തൽ, ഡി.പി.ആർ തയാറാക്കൽ, പി.പി.പി/ ബി.ഒ.ടി നടപ്പാക്കാൻ മാനേജ്മെന്റിൽ സഹായിക്കൽ തുടങ്ങിയവയാണ് കൺസൽട്ടൻസിയുടെ മറ്റു ചുമതലകൾ. റിസോർട്ടുകൾ, വാണിജ്യകേന്ദ്രങ്ങൾ, റസ്റ്റാറന്റുകൾ, ഗെസ്റ്റ് ഹൗസുകൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുകയാണ് ലക്ഷ്യം. പദ്ധതികൾക്കായി കൈമാറുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രേഖകളിൽ ജല അതോറിറ്റിയിൽ തന്നെയായിരിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നൽകുന്ന കരാറുകൾ സ്വത്തുവകകളിൽ ജല അതോറിറ്റിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തുമെന്ന ആശങ്കയാണ് പൊതുവെയുള്ളത്.
ഭരണപക്ഷ യൂനിയനുകളടക്കം ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ ആനുകൂല്യ വിതരണം, ദൈനംദിന ചെലവുകൾ എന്നിവക്ക് വെള്ളക്കരം വരുമാനം പോരെന്നാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. സർക്കാറിൽ നിന്നുള്ള വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ മാസം തന്നെ കൺസൽട്ടൻസി നിയമനത്തിനുള്ള നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.