ജില്ലകളില്‍ സ്ത്രീകളുടെ നേതൃത്വത്തിൽ വാൾപ്പുട്ടി നിർമ്മാണ യൂനിറ്റ്‌ ആരംഭിക്കും -മന്ത്രി ഇ.പി ജയരാജൻ

കോട്ടയം: ട്രാവൻകൂർ സിമന്റ്‌സിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പത്ത് ജില്ലകളിൽ വനിതാ സംരംഭകരെ മുൻ നിർത്തി വാൾപ്പുട്ടി നിർമ്മാണ യൂനിറ്റ് ആരംഭിക്കുമെന്നു മന്ത്രി ഇ.പി ജയരാജൻ . കമ്പനിയിലെ പുതിയ ഗ്രേ സിമന്റ് ഉത്പാദന യൂനിറ്റിന്റെ ശിലാസ്ഥാപന കർമ്മവും, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ കുടിശിക വിതരണവും നടത്തുകയായിരുന്നു അദ്ദേഹം.

വനിതാ സംരംഭകർക്ക് ജില്ല തലത്തിൽ പ്ലാന്റുകള്‍ ഒരുക്കാൻ ട്രാവൻകൂർ സിമന്റ്‌സ്‌ തന്നെ മുൻകൈ എടുക്കും. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വാൾപ്പുട്ടി ട്രാവൻകൂർ സിമന്റ്‌സിന്റെ ബ്രാൻഡിൽ വിപണിയിൽ എത്തിക്കും. കേരള വിപണിയിൽ പത്ത് ശതമാനം പോലും കേരളത്തിൽ ഉത്പാദിപ്പിക്കുന്ന സിമന്റ് എത്തുന്നില്ല. മലബാർ സിമന്റ്‌സ്‌ പഴയ പ്രതാപത്തിലേയ്ക്ക് തിരികെ എത്തി. ട്രാവൻകൂർ സിമന്റ്‌സ് ഇനി പഴയ പ്രതാപത്തിലേയ്ക്ക് തിരികെ എത്തണം. നിർമ്മാണ മേഖലയിൽ ഏറെ സാധ്യതകൾ ഉള്ള സംസ്ഥാനം ആണ് കേരളം. ഇത് മുതലെടുക്കാനാവണം എന്നും അദ്ദേഹം പറഞ്ഞു.

ജനുവരിയ്ക്കുള്ളിൽ പുതിയ പ്ലാന്റുകള്‍ പ്രവർത്തനക്ഷമം ആകും. വെറുതെ തറക്കല്ലിട്ട് പോകുകയല്ല. മറിച്ച്, ഇവിടെ നിന്നും പുതിയ തുടക്കമാണ്. ട്രാവൻകൂർ സിമന്റ്‌സിന്റെയും നാടിന്റെയും വികസനം ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വർഷത്തിനുള്ളിൽ കമ്പനി ലാഭത്തിലാക്കാൻ ശ്രമിക്കുമെന്നും മന്ത്രി ജയരാജൻ പറഞ്ഞു.

നാട്ടകം ട്രാവൻകൂർ സിമന്റ്‌സിന്റെ പുനരുദ്ധാരണ, വൈവിധ്യവത്കരണ നടപടികളുടെ ഭാഗമായുള്ള വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമ്മാണ യൂനിറ്റ് ശിലാസ്ഥാപനം മന്ത്രി എം.എം മണി നിർവഹിച്ചു. കൃത്യമായി ഗുണനിലവാരം ഉറപ്പ് വരുത്തി പോസ്റ്റ് നിർമ്മിച്ച് നൽകിയാൽ കെ.എസ്.ഇ.ബിയും ട്രാവൻകൂർ സിമന്റ്‌സും ഒന്നിച്ച് പോകാൻ സാധിക്കുമെന്നും മന്ത്രി എം.എം മണി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ട്രാവൻകൂർ സിമന്റ്‌സിന്റെയും മലബാർ സിമന്റ്‌സിന്റെയും ഡയറക്ടർ എസ്. ഗണേഷ്‌കുമാർ, കോട്ടയം നഗരസഭ അദ്ധ്യക്ഷ ഡോ. പി.ആർ സോന, നഗരസഭ അംഗം അരുൺ ഷാജി, കമ്പനി ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ എസ്. സന്തോഷ്, കമ്പനി ഡയറക്ടർ എം.ടി ജോസഫ് എന്നിവർ സംസാരിച്ചു.

വിദേശത്ത് നിന്ന് സിമന്റ്‌ ഇറക്കുമതി ചെയ്യും -മന്ത്രി ജയരാജൻ

സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്ന വൻകിട സിമന്റ്‌ കമ്പനികൾ സ്വയം വില നിയന്ത്രിച്ചില്ലെങ്കിൽ സർക്കാർ സിമന്റ്‌ കമ്പനികൾ വഴി വിദേശത്ത് നിന്നും സിമന്റ്‌ ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഇതിനായി മലബാർ സിമന്റിനെയും ട്രാവൻകൂർ സിമന്റ്‌സിനെയും ഉപയോഗിക്കും. കോവിഡ്‌ കാലത്തും ജനങ്ങളെ കൊള്ള അടിക്കുന്ന നടപടി അനുവദിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.