തൃശൂർ: തൃശൂർ പൂരം കലക്കലിൽ വീണ്ടും പ്രതികരിച്ച് സി.പി.ഐ നേതാവ് വി.എസ്.സുനിൽകുമാർ. പൂരം കലക്കലിലെ പൊലീസ് നിലപാട് ദുരൂഹമാണെന്ന് വി.എസ് സുനിൽകുമാർ പറഞ്ഞു. അന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് ഒരു നടപടിയും നടന്നിട്ടില്ലെന്ന പൊലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും വി.എസ് സുനിൽകുമാർ പറഞ്ഞു.
പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് പിന്നിൽ ആരാണെന്ന് അറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്. നാല് മാസം മുമ്പ് മുഖ്യമന്ത്രിയാണ് പൂരം കലക്കലിൽ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ഇപ്പോൾ അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചോദിക്കുമ്പോൾ അങ്ങനെയൊരു അന്വേഷണം നടന്നിട്ടെയില്ലായെന്ന പൊലീസിന്റെ മറുപടി ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പൂരംകലക്കലിൽ വ്യക്തികളോ സംഘടനകളോ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ധ്രുവീകരണമുണ്ടാക്കി വോട്ട് നേടാനായിരുന്നു ബി.ജെ.പി ശ്രമം. പൂരംകലക്കലിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവായി വിവരാവകാശ രേഖകള്‍ പുറത്ത് വന്നിരുന്നു. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടിയാണ് പുറത്ത് വന്നത്. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.