തിരുവനന്തപുരം: റിസോര്‍ട്ട് മാഫിയകളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമെന്ന് ഭരണപരിഷ്കാര കമീഷന്‍ പരിശോധിക്കുമെന്ന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണത്തില്‍ ഊന്നി അന്വേഷണം നടത്തുമെന്നും യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കമീഷന്‍െറ ആദ്യ റിപ്പോര്‍ട്ട് വര്‍ഷത്തിനകം സര്‍ക്കാറിന് സമര്‍പ്പിക്കും. ജനത്തിന്‍െറ ദൈനംദിന ജീവിതവുമയി ബന്ധപ്പെട്ട വെള്ളം, വൈദ്യുതി, റവന്യൂ, രജിസ്ട്രേഷന്‍, പൊതുവിതരണം തുടങ്ങിയ മേഖലയെക്കുറിച്ച് അതില്‍ ഉള്‍പ്പെടുത്തും. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലെ പഴുതുകള്‍ മുതല്‍ നടത്തിപ്പിലെ പുഴുക്കുത്തുകള്‍ വരെ കാണാതിരിക്കാനാകില്ല.
മൂന്നാറിലെ റിസോര്‍ട്ടുകളെക്കുറിച്ച സുപ്രീംകോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെന്ന് വി.എസ് പറഞ്ഞു. നവംബര്‍ 14ന് ഹൈകോടതിയും ഇത്തരം വിധി പുറപ്പെടുവിച്ചിരുന്നു. അത്തരം വിധികളുടെ വിധി തീരുമാനിക്കേണ്ടത് ഭരണ സംവിധാനങ്ങളാണ്. പല വിധിന്ന്യായങ്ങളും ഉയര്‍ന്ന കോടതികളില്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നിയമലംഘനം നടത്തി നിര്‍മിച്ച ഡി.എല്‍.എഫ് ഫ്ളാറ്റിന് ഒരു കോടി രൂപ പിഴ ഈടാക്കി സാധൂകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടത് അടുത്തിടെയാണ്. കമീഷന്‍ ഉദ്യോഗസ്ഥരോ അംഗങ്ങളോ ഏകപക്ഷീയമായി ശിപാര്‍ശകള്‍ രൂപപ്പെടുത്തുകയില്ല. വിവിധ മേഖലകളിലെ വിദഗ്ധരുടെ യോഗം ശനിയാഴ്ച കമീഷന്‍ വിളിച്ചിട്ടുണ്ട്.
തുടര്‍ന്ന് വിപുലമായ സെമിനാറും നടത്തും. ചില്ലറ പ്രയാസങ്ങളുണ്ടെങ്കിലും ഒരു വിധം തൃപ്തികരമായി കമീഷന്‍െറ കാര്യങ്ങള്‍ പുരോഗമിക്കുന്നെന്നും വി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.