ആലപ്പുഴ: ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് ആലപ്പുഴ ജില്ല ഒന്നാമത്. ജില്ലയിലെ വോട്ടർമാരിൽ 67.94 ശതമാനം പേരുടെയും ആധാറുമായി ബന്ധിപ്പിച്ചു. 17,58,084 വോട്ടർമാരാണ് ജില്ലയിലുള്ളത്. അതിൽ 11,94,453 പേർ ഇതിനകം ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചു.
വയനാട് ജില്ലയാണ് രണ്ടാമത്. ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഇലക്ടറൽ റോൾ ഒബ്‌സർവർ കെ.ബിജു പറഞ്ഞു. 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക് അടിസ്ഥാനത്തിൽ 26, 27, ഡിസംബർ മൂന്ന്, നാല് തീയതികളിലായി സമ്മറി റിവിഷൻ ക്യാമ്പുകൾ നടത്തും.
അന്തിമ വോട്ടർപട്ടിക 2023 ജനുവരി അഞ്ചിന് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് ഒബ്സർവർ നിർദേശം നൽകി. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അപേക്ഷകളും ഈമാസം എട്ടിനുമുമ്പ് സമർപ്പിക്കണം. ഈമാസം 26നുള്ളിൽ ഇവ തീർപ്പാക്കും. 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.
കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക പുതുക്കുന്നതിന് എ.ആർ.ഒമാരും ഇ.ആർ.ഒമാരും ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കലക്ടർ വി.ആർ. കൃഷ്ണതേജ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. കവിത, തെരഞ്ഞെടുപ്പ് സൂപ്രണ്ട് ഷിബു സി. ജോബ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.