കൊച്ചി: ഫോർട്ടുകൊച്ചിയിൽ ഓവുചാൽ നിർമാണത്തിൽ കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിർദേശം. പ്രവൃത്തി മേൽനോട്ടത്തിൽ വീഴ്ച വരുത്തിയ അസി. എൻജിനീയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫോർട്ട് കൊച്ചിയിലാണ് മുമ്പുണ്ടായിരുന്ന ഓവുചാലിലെ വെള്ളത്തിൽ സിമന്‍റിട്ട് കോൺക്രീറ്റ് പ്രവൃത്തി നടത്തിയത്. ഓവുചാലിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പേരിന് സിമന്‍റ് മിശ്രിതം ചേർത്തായിരുന്നു പണി. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിമർശനമാണുയർന്നത്. പ്രധാന റോഡരികിലെ ഓവുചാൽ നിർമാണത്തിലാണ് കൃത്രിമം കാട്ടിയത്.
പഴയ ഓവുചാൽ പുതുക്കിപ്പണിയുന്ന സ്ഥലങ്ങളിൽ വലിയ അഴിമതി നടക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഓവുചാലിന്‍റെ വശങ്ങളിലും താഴെയും പേരിന് സിമന്‍റ് തേച്ച് പ്രവൃത്തി നടത്തിയെന്നു വരുത്തും. ഇത് സ്ലാബിട്ട് മൂടുന്നതോടെ പിന്നീടാർക്കും പരിശോധിക്കാനും സാധിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.