സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

കോഴിക്കോട്: കേരളത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടു വരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടത്. സംവരണം 50 ശതമാന പരിധി കടക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി. ഈ പരിധിക്ക് ആധാരമായ ഇന്ദിര സാഹ്നി കേസിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചവരിൽ കേരള സർക്കാരുമുണ്ടെന്നതാണ് കൗതുകകരമായ വസ്തുതയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കേന്ദ്ര സർവീസിൽ 22.5 ശതമാനം പട്ടികജാതി, പട്ടികവർഗ സംവരണം പണ്ടേയുണ്ടെങ്കിലും പിന്നാക്ക സംവരണം 1993ലാണ് നടപ്പാക്കിയത്. അത് 27ശതമാനം ആയി നിജപ്പെടുത്താൻ കാരണം സംവരണം 50 മറികടക്കരുതെന്ന ബി.പി. മണ്ഡൽ കമീഷന്‍റെ നിയമബോധമാണ്. അക്കാര്യം റിപ്പോർട്ടിൽ അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. പ്രാബല്യത്തിൽ വന്ന് 28 വർഷം കഴിഞ്ഞിട്ടും കേന്ദ്ര സർവീസിൽ പിന്നാക്ക പ്രാതിനിധ്യം 11 ശതമാനം മാത്രമാണെന്ന പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ട് സർക്കാരുകൾ കൺതുറന്നു കാണണം. എന്നിട്ട് വേണം സാമ്പത്തിക/സവർണ സംവരണത്തെക്കുറിച്ച് സംസാരിക്കാൻ തന്നെയെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.

90 ശതമാനം സവർണർ ജോലി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 10 ശതമാനം സവർണ സംവരണം ഏർപ്പെടുത്തിയ അപരാധത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? സവർണ വോട്ടിൽ കണ്ണ് നട്ട് ചെയ്ത ഈ തറവേലയ്ക്ക് എന്ത് രാഷ്ട്രീയ ലാഭം ഉണ്ടായി എന്നും നാം കണ്ടതാണല്ലോ. മുന്നാക്കക്കാറിലെ സാമ്പത്തികമായി പിന്നാക്കമായവർക്ക് സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ 50 ശതമാന പരിധി മറികടന്നു കഴിഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇത് മറികടക്കാനാവൂ. ഇവിടെ അത്തരം ഒരു സാഹചര്യവും ഇല്ല. കൂടാതെ കേരളത്തിലെ സവർണ വിഭാഗം സാമൂഹ്യമായി പിന്നാക്കമാണെന്ന് ഒരു പഠനവും നടന്നിട്ടില്ല. സർക്കാർ സർവീസിൽ അവർക്ക് അർഹമായ പങ്കാളിത്തം ഇല്ലെന്ന റിപ്പോർട്ടുമില്ല. ഭരണഘടനാ ഭേദഗതി നിലവിൽ വരുംമുമ്പാണ് ഇവിടെ 10ശതമാനം സവർണ സംവരണം നടപ്പാക്കിയതും.

സുപ്രീംകോടതിയുടെ പുതിയ വിധിയെയും മറികടക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇപ്പോൾ അണിയറയിൽ രൂപം കൊള്ളുന്നുണ്ടാകും. സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. സർക്കാർ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെ കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങൾ പോലും അതിന് വേണ്ടിവരില്ല. ശേഷം അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടു വരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടതെന്നും കേരളാ കൗമുദിയിൽ എഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Vellappally Natesan wants cancellation of financial reservation in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.