ആലപ്പുഴ: അധികാരകസേരകൾ ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അത് അവരുടെ സമീപനങ്ങളിൽനിന്ന് മനസ്സിലാകും. നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവൃത്തികളിലും അപകടകരമായ ചില സൂചനകളുണ്ട്. മാറാട് കലാപം കേരളം മറന്നിട്ടില്ല. മറക്കാനും സാധിക്കില്ല. ലീഗിന്റെ പുതിയ പ്രകടനം കാണുമ്പോൾ പുതിയ മാറാടുകളും മലബാർ കലാപങ്ങളും ഇനിയും സൃഷ്ടിക്കപ്പെടുമെന്ന് കരുതിപ്പോകുന്നു. എസ്.എൻ.ഡി.പി യോഗം ദ്വൈവാരികയായ ‘യോഗനാദ’ത്തിൽ ‘മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി ലീഗിനെ കടന്നാക്രമിച്ചത്.
ലീഗിന്റെ മതവിവേചനത്തെയും വര്‍ഗീയതയെയും ശക്തമായി എതിര്‍ത്തതിനാണ് തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച് തെരുവില്‍ ആക്ഷേപിക്കുന്നത്. കോലം കത്തിച്ചാലും വെല്ലുവിളിച്ചാലും താന്‍ പേടിച്ചോടുമെന്ന ആശ വെറുതെയാണ്. അതിലും വലിയപെരുന്നാളിന് ബാപ്പ പള്ളിയില്‍ പോയിട്ടില്ല. യു.ഡി.എഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചുതുടങ്ങിയ ലക്ഷണമാണ്. സമുദായത്തെ തകർക്കാൻ ലീഗല്ല, ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി എസ്.എൻ.ഡി.പി യോഗത്തിനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്റെ വിഷംചീറ്റുന്ന പ്രസ്താവന ജനം അംഗീകരിക്കില്ലെന്ന് എ.ഐ.സി.സി ജനൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ രൂപവത്കരണം തുടങ്ങിയിട്ടേയുള്ളൂ. നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ ജനം അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം.
തൊട്ടതിനും പിടിച്ചതിനും ലീഗിനെ ആക്രമിക്കുന്ന ശൈലി നാട്ടിൽ സ്പർധ വളർത്താൻ ബോധപൂർവമായ ശ്രമമാണ്. ജനങ്ങൾ കാത്തിരിക്കുന്നത് ഇത്തരം തമാശകളല്ല. പുതിയ സർക്കാറിലൂടെ നാടിന് എന്തു മാറ്റമുണ്ടാകുമെന്നതാണ്. വിവാദങ്ങളുണ്ടാക്കി കത്തിച്ച് പ്രശ്നമുണ്ടാക്കരുത്. കേരളം അവർക്ക് പറ്റുന്ന നാടല്ല. സ്നേഹവും സൗഹാർദവും വളരുന്ന നാടാണ്. യു.ഡി.എഫിലെ കക്ഷികളിൽ ആരും മേധാവിത്തം അടിച്ചേൽപിക്കില്ല. എല്ലാവരും പരസ്പരം ചർച്ചചെയ്താണ് നടപ്പാക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് യു.ഡി.എഫിന്റെ മികച്ച ടീം മന്ത്രിസഭയിൽ വരുമെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധതയോട് യോജിക്കാനാവില്ലെന്ന് ജി. സുധാകരൻ. ആലപ്പുഴയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശൻ ഇന്നലെവരെ പറഞ്ഞത് പിണറായി വിജയൻ അധികാരത്തിൽ വരുമെന്നാണ്. നാളെ എന്തുപറയുമെന്ന് ആർക്കറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലിംകൾ വോട്ട് ചെയ്യുന്നത്. മുസ്ലിം ലീഗ് ഏറ്റവും കൂടുതൽ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണ്, വർഗീയ കക്ഷിയല്ല. തനിക്ക് വോട്ടുചെയ്തതിൽ മുസ്ലിംവിഭാഗമാണ് ഒന്നാമത് നിൽക്കുന്നത്.
തെരഞ്ഞെടുപ്പിൽ തന്നെ സഹായിച്ച എല്ലാ നേതാക്കളെയും നേരിൽപോയി കണ്ടു. അക്കൂട്ടത്തിൽ വെള്ളാപ്പള്ളിയെയും കണ്ടതിൽ തെറ്റില്ല. മന്ത്രിസ്ഥാനം കിട്ടാൻ ആരുടെയടുത്തും ശിപാർശക്ക് പോയിട്ടില്ല. സ്ഥാനങ്ങൾ കിട്ടിയാൽ സ്വീകരിക്കുമോയെന്ന് ചോദിച്ചപ്പോൾ, അത് കിട്ടിയിട്ട് തീരുമാനിക്കുമെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.