കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ് ഇതു സംബന്ധിച്ച ഉത്തരവിറക്കി. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്‍, കെ സി ഫിലിപ്പ്, സുദര്‍ശന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
ഗൃഹനാഥന്‍റെ മരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് ക്രൂരമര്‍ദനമേറ്റെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചെറുകുടലിൽ മുറിവുണ്ടായെന്നും ആന്തരിക അവയവങ്ങൾ പ്രവർത്തനം നിലച്ചിരുന്നുവെന്നും ചികിത്സാരേഖയിലുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ശ്രീജിത്തിന് വയറ്റിലും നെഞ്ചിലുമായി ഗുരുതര മര്‍ദ്ദനമേറ്റതായി മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു. പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.