ഉദുമ: പടിഞ്ഞാർ ജമാഅത്തിനു കീഴിലുള്ള ജെംസ് സ്കൂളിലൊരുക്കിയ ക്വാറൻറീൻ കേന്ദ്രത്തിൽ മതാടിസ്ഥാനത്തിലാണ് പ്രവേശനമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.
ഹൈന്ദവ മതവിശ്വാസിക്ക് മുസ്ലിം ക്വാറൻറീൻ കേന്ദ്രത്തിൽ താമസിക്കാൻ ഇടംനൽകിയില്ലെന്നാണ് വ്യാപക പ്രചാരണം നടക്കുന്നത്. ക്വാറൻറീൻ സൗകര്യങ്ങൾ ഒരുക്കിയത് തങ്ങളുടെ മതവിശ്വാസികൾക്കുവേണ്ടി മാത്രമല്ല, വിദേശത്തുനിന്ന് തിരിച്ചുവരുന്ന ഓരോ പ്രവാസിക്കും വേണ്ടിയാണ്. അധികൃതരുടെ ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് ചിലർ രാഷ്ട്രീയവത്കരിക്കുന്നതും മതവത്കരിക്കുന്നതും.
മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് നൂറുകണക്കിന് മതസ്ഥാപനങ്ങൾ സ്വമേധയാ വിട്ടുകൊടുത്ത വിവിധ മുസ്ലിം സംഘടനകളുടെ ചുവടുപിടിച്ചാണ് ജെംസ് സ്കൂളും ക്വാറൻറീൻ സെൻററിന് പഞ്ചായത്തിന് വിട്ടുകൊടുത്തത്. വെള്ളിയാഴ്ച ഉച്ചക്ക് 12നാണ് പള്ളത്തിലെ ഒരു പ്രവാസി ഇവിടെ എത്തിയത്. 2.10ന് സെൻറർ ചുമതലയുള്ള രണ്ടുപേർ അവിടെ എത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം സർക്കാറിെൻറ കർശന നിയന്ത്രണത്തോടെ ജുമുഅ നമസ്കാരം നടത്തേണ്ട ചുമതലയും ഇവർക്കുതന്നെ ഉള്ളതിനാൽ വന്ന വ്യക്തിയോട് വിവരങ്ങൾ ആരാഞ്ഞു.
വരാന്തയിൽ കസേരയിട്ട് ഇരുത്തുകയും ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്തു. മുൻകൂട്ടി വിവരമില്ലാത്തതിനാൽ അധികൃതരെ ബന്ധപ്പെട്ട് ഉടൻ തീരുമാനമുണ്ടാക്കാമെന്നു പറഞ്ഞാണ് അവർ പള്ളിയിലേക്ക് പോയത്. 12.20ന് വാർഡ് മെംബർ വിളിച്ചു. പഞ്ചായത്ത് സെക്രട്ടറി അയച്ച ആളാണ് അതെന്ന് അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ യുവാവിനെ അന്വേഷിക്കാൻ വിളിച്ചപ്പോഴാണ് മറ്റാരുടെയോ കൂടെ പോയ വിവരം അറിയുന്നത്. എല്ലാ സംഭവങ്ങളും സമയവും സ്കൂൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ചുമതലയുള്ളവർ പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് കണ്ട് നടന്ന സംഭവം ബോധിപ്പിച്ചു.
19ാം വാർഡിലെ വ്യക്തിയെ ഒന്നാം വാർഡിലെ ക്വാറൻറീനിലേക്ക് അയക്കുമ്പോൾ ഉണ്ടായ ആശയവിനിമയത്തിലെ അവ്യക്തതയാണ് ഇതിനു കാരണമായതെന്നാണ് പഞ്ചായത്ത് സെക്രട്ടറി മറുപടി പറഞ്ഞത്.
രണ്ടുദിവസം കഴിഞ്ഞു ഞായറാഴ്ച ഉച്ചയോടെ ചിലർ വർഗീയ ചുവ നൽകി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് സ്കൂൾ മാനേജ്മെൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.