തൊടുപുഴ: മല കയറിവന്ന രാഷ്ട്രീയ മാറ്റത്തിന്‍റെ കാറ്റിൽ എൽ.ഡി.എഫിന്‍റെ പ്രതീക്ഷകളെല്ലാം കടപുഴക്കി അഞ്ചിൽ അഞ്ച് മണ്ഡലങ്ങളും തൂത്തുവാരി ഇടുക്കിയിൽ യു.ഡി.എഫിന്‍റെ സമ്പൂർണ തേരോട്ടം. കാൽനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് ജില്ലയിൽ പീരുമേട്, ഉടുമ്പൻചോല, ഇടുക്കി, ദേവികുളം സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ തൊടുപുഴ കേരള കോൺഗ്രസ് നിലനിർത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൊടുപുഴ മാത്രമായിരുന്നു യു.ഡി.എഫിനൊപ്പം.
കോൺഗ്രസും കേരള കോൺഗ്രസ്-എമ്മും പോരടിച്ച ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയം ഏറ്റുവാങ്ങി. കേരള കോൺഗ്രസിന്‍റെ കൈവശമുണ്ടായിരുന്ന ഇടുക്കി ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് റോയ് കെ. പൗലോസ് കന്നി മത്സരത്തിലാണ് മണ്ഡലത്തിൽ ആറാം വിജയത്തിനിറങ്ങിയ റോഷി അഗസ്റ്റിനെ 23,822 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
എൻ.ഡി.എ സ്ഥാനാർഥിയായി സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ മത്സരിച്ച ദേവികുളത്ത് യു.ഡി.എഫിലെ എഫ്. രാജയും എൽ.ഡി.എഫിലെ എ. രാജയും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെച്ചത്. എൽ.ഡി.എഫിന്‍റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് എഫ്. രാജ 5223 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ദേവികുളത്തിന്‍റെ രാജയായി. ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം രാജയുടെതാണ്. 15032 വോട്ടാണ് രാജേന്ദ്രൻ ഇവിടെ നേടിയത്.
പീരുമേട്ടിൽ രണ്ടുതവണ ചുണ്ടിനും കപ്പിനുമിടയിൽ പരാജയം ഏറ്റുവാങ്ങിയ സിറിയക് തോമസ് വിജയ കിരീടം തൊട്ടതും ഈ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമാണ്. തൊടുപുഴയിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് മണ്ഡലം കാത്തു. 44291 വോട്ടിന്‍റെ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷവും അപു സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.