തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിനെതിരെ ഇൻറലിജൻസ് വിഭാഗം നൽകിയ മുന്നറിയിപ്പ് റിപ്പോർട്ടുകൾ അധികൃതർ നിരന്തരം അവഗണിച്ചു. എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരിയായിരിക്കെ ഉദ്യോഗസ്ഥനെ പുറത്താക്കാൻ വ്യാജ കത്ത് തയാറാക്കിയ കേസിൽ വലിയതുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സ്വപ്നയെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
ഇൗ കേസിൽ പെൺകുട്ടികളെ ആൾമാറാട്ടം നടത്തി ആഭ്യന്തര അന്വേഷണസമിതിക്ക് മുന്നിലെത്തിച്ചത് സ്വപ്നയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ഉന്നതബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നു. പിന്നീട് കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്നനിലയിൽ സർക്കാർ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തിയപ്പോഴും ഇൻറലിജൻസ് മുന്നറിയിപ്പുണ്ടായി. പഴയ കേസുകൾ ഓർമപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. സ്വപ്ന താമസിച്ചിരുന്ന പഴയ ഫ്ലാറ്റിൽ സെക്യൂരിറ്റിയെ മർദിച്ച സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചെങ്കിലും ഇത് ഒതുക്കിത്തീർത്ത കാര്യവും രഹസ്യാന്വേഷണവിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളും ഉന്നതബന്ധങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ഈ റിപ്പോർട്ടുകൾ നിലനിൽക്കെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ജോലിക്കെത്തുന്നത്. സർക്കാർ പരിപാടികളിൽ നിറഞ്ഞുനിന്നതോടെ ഇവരുടെ നീക്കങ്ങൾ സ്പെഷൽ ബ്രാഞ്ച് നിരീക്ഷിച്ചു. നിഗൂഢത നിറഞ്ഞ വനിതയെന്ന വിശേഷണത്തോടെ പഴയ സംഭവങ്ങൾ ഓർമിപ്പിച്ച് റിപ്പോർട്ട് നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ല. റിപ്പോർട്ടുകൾ ആഭ്യന്തരവകുപ്പിലെ ഉന്നതരിലേക്കോ മുഖ്യമന്ത്രിക്ക് മുന്നിലോ എത്തിയില്ലെന്നും പറയപ്പെടുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.