സ്വപ്നയെയും സന്ദീപിനെയും വൈദ്യപരിശോധനക്ക് വിധേയരാക്കി
കൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ ബംഗളൂരുവിൽ പിടിയിലായ രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വൈദ്യപരിശോധനക്ക് വിധേയരാക്കി. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ആലുവയിലെത്തിയപ്പോൾ വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിക്കും. ശേഷം പ്രതികളെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.
റോഡ് മാർഗം സേലം, വാളയാർ, ചാലക്കുടി വഴിയാണ് ഇരുവരെയും എത്തിച്ചത്. കേരളത്തിലേക്ക് വരുന്നവഴി വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായി. ഇതേതുടർന്ന് സ്വപ്നയെ നാലാം പ്രതിയായ സന്ദീപ് നായർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് മാറ്റിയാണ് എൻ.ഐ.എ വാഹനവ്യൂഹം യാത്ര തുടർന്നത്. വാളയാർ ചെക്ക്പോസ്റ്റ്, പാലിയേക്കര ടോൾപ്ലാസ, അങ്കമാലി എന്നിവിടങ്ങളിൽ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധമുണ്ടായി. ഇരുവരെയും എത്തിക്കുന്നതിന്റെ ഭാഗമായി കസ്റ്റംസിന്റെ കൊച്ചി, തിരുവനന്തപുരം ഓഫിസുകളിൽ സി.ഐ.എസ്.എഫിന്റെ സുരക്ഷ ഏർപ്പെടുത്തി.
ഒളിവിൽപോയി എട്ടാം ദിവസം ശനിയാഴ്ച രാത്രി ഏഴോടെയാണ് ഇരുവരും പിടിയിലാകുന്നത്. ബംഗളൂരു കോറമംഗലയിലെ സുധീന്ദ്രറായ് എന്നയാളുടെ ഫ്ലാറ്റിൽ നിന്നാണ് എൻ.െഎ.എ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സന്ദീപിെൻറ ഫോൺവിളികൾ കേന്ദ്രീകരിച്ച അന്വേഷണമാണ് താമസസ്ഥലം കണ്ടെത്താൻ സഹായിച്ചതെന്നാണ് വിവരം. ഇന്നലെയും സന്ദീപിെൻറ തിരുവനന്തപുരത്തെ വീട്ടിൽ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇൗ സമയം വന്ന ഫോൺകോൾ ആണ് നിർണായകമായത്. കുടുംബത്തോടൊപ്പമാണ് സ്വപ്ന ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്.
കേസിൽ എഫ്.െഎ.ആർ സമർപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും എൻ.െഎ.എ പിടികൂടിയത്. ഇതോടെ, കേസിലെ നാല് പ്രതികളിൽ മൂന്നുപേരും പിടിയിലായി. തിരുവനന്തപുരം സ്വദേശി പി.എസ്. സരിത് നേരത്തേ കസ്റ്റംസ് കസ്റ്റഡിയിലാണ്. യു.എ.ഇയിൽ നിന്ന് പാർസൽ ഒരുക്കിയ കൊച്ചി സ്വദേശി ഫാസിൽ ഫരീദാണ് പ്രതികളിൽ ഇനി പിടിയിലാവാനുള്ളത്.
സ്വർണക്കടത്തു കേസിലെ രണ്ടു പ്രതികളെ പിടികൂടി എന്ന ഒരു വരി സന്ദേശമാണ് എൻ.െഎ.എ കൊച്ചി കസ്റ്റംസിനു കൈമാറിയത്. കൂടുതൽ വിവരങ്ങൾ ഒന്നും എൻ.െഎ.എ വെളിപ്പെടുത്താൻ തയാറായിട്ടില്ല.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.