തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാൾക്കുനാൾ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ അടച്ചിടല്‍ എന്നത് വിദഗ്ധർ അടക്കം ഉന്നയിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
'നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടത്തിയതാണ്, ഇപ്പോള്‍ അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും. ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നത്' -മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നതും. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
വിവിധ ജില്ലകളിലായി 1,59,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രോഗം പിടികൂടിയത് 267 ആരോഗ്യപ്രവർത്തകരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 20 വരെ കോവിഡ് ബാധിതരായത് 267 ആരോഗ്യപ്രവർത്തകർ. 63 നഴ്സുമാരും 47 ഡോക്ടര്‍മാരും ഇതിൽ ഉൾപ്പെടുന്നു. രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ 62.55 ശതമാനവും ആശുപത്രികളില്‍ രോഗികള്‍ക്ക് ശുശ്രൂഷ നല്കിയവരാണ്.
41 ശതമാനം പേര്‍ നേരിട്ട് ശുശ്രൂഷ നല്കിയവരും 22 ശതമാനം പേര്‍ നേരിട്ടല്ലാതെ ചികിത്സാകാര്യങ്ങളിൽ ഇടപെട്ടവരും.
23.2 ശതമാനം പേര്‍ ഫീല്‍ഡ് വര്‍ക്കില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. രാജ്യത്ത് നൂറോളം ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കേരളമൊരുക്കിയ സുരക്ഷയും സൗകര്യങ്ങളും നല്കിയ പിന്തുണയും നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ അത്തരമൊരു സാഹചര്യത്തിലേക്ക് വീഴാതെ കാത്തുവെന്നും രോഗങ്ങള്‍ കൂടിയ അവസരത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.