തൃശൂര്‍: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ അതിസുരക്ഷ ജയിലിൽ കഴിയുന്ന കൊടി സുനി നിരാഹാര സമരത്തിൽ. വധഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിന് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നാലുദിവസമായി സമരം ചെയ്യുന്നത്. ഞായറാഴ്ച ഭക്ഷണം നൽകിയെങ്കിലും കഴിച്ചിരുന്നില്ല.
പ്രതിഷേധമാണെന്ന് കണക്കാക്കി ജയിലധികൃതർ അവഗണിച്ചു. സമരം നടത്തുകയാണെന്ന് സുനി ശനിയാഴ്ച വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതെത്തുടർന്ന് അമ്മയും സഹോദരിയും ചൊവ്വാഴ്ച ജയിലിലെത്തി സുനിയെ കണ്ടു. സുനി അവശനാനെന്നും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചാണ് സമരമെന്നും പറയുന്നു.
അതിസുരക്ഷ ജയിലിൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ട്. നിരാഹാരത്തിലായതിനാല്‍ സുനിയെ കാണാൻ ആരെയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ജയില്‍ അധികൃതര്‍. ഏറെ നേരത്തിനുശേഷമാണ് അമ്മക്കും സഹോദരിക്കും അനുമതി നല്‍കിയത്. വധശ്രമ പരാതി അധികൃതര്‍ ഗൗരവത്തില്‍ കാണുന്നില്ലെന്നും പരാതിയും മൊഴിയും നല്‍കിയ ശേഷം ജയില്‍ അധികൃതർ പ്രതികാരത്തോടെയാണ് പെരുമാറുന്നതെന്നും സുനി പറഞ്ഞുവത്രെ.
അതിനിടെ, സുനിയെ കൊലപ്പെടുത്താൻ ശ്രമമുണ്ടെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് സംഘം കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തി. കൊലപ്പെടുത്താൻ ക്വട്ടേഷൻ എടുത്ത അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി റഷീദ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയവരുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.