തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്കിടെ കൗതുകമുണർത്തുന്ന കാഴ്ചകളും കാണാമായിരുന്നു. സി.പി.എം വിട്ട് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അടുത്തെത്തി ഹസ്തദാനം നൽകി.
കൈയടിച്ചാണ് ഭരണബെഞ്ച് വരവേറ്റത്. സി.പി.എം വിട്ട് പയ്യന്നൂരിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയും സത്യപ്രതിജ്ഞക്കുശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്തു. സഗൗരവത്തിലാണ് കുഞ്ഞികൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തത്. പ്രോ ടേം സ്‌പീക്കർ ജി. സുധാകരന് മുന്നിലാണ് പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുക എന്ന കൗതുകം കൂടിയുണ്ട്.
അമ്പലപ്പുഴയിൽ നിന്നു സ്വതന്ത്രനായി ജയിച്ച സുധാകരൻ, സഭയിലെ മുതിർന്ന നേതാവെന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായത്. ജി. സുധാകരന് മുന്നിൽ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ നടന്നിരുന്നു. എന്നാൽ, പിണറായി സഭയിൽ എത്തിയിട്ടുണ്ട്. നിയമപ്രകാരം ആദ്യദിനം പ്രോ ടേം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാത്തവർക്ക്, പിന്നീട് സ്ഥിരം സ്പീക്കർ തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ട്.
നിയമസഭയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് തുടരുകയാണ്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ.കളമശ്ശേരി എം.എൽ.എയും ഫിഷറീസ് മന്ത്രിയുമായ വി.ഇ. അബ്ദുൽ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഭയുടെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി. അതേസമയം, സ്പീക്കർ സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്തി മത്സരിക്കണമോ എന്ന കാര്യത്തിൽ പ്രതിപക്ഷമായ എൽ.ഡി.എഫ് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.
സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മത്സരിക്കും. ചാത്തന്നൂരിൽനിന്ന് വിജയിച്ച ബി.ബി. ഗോപകുമാറാകും സ്പീക്കർ സ്ഥാനാർഥി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. കോഴിക്കോട് സൗത്ത് എം.എൽ.എ ഫൈസൽ ബാബുവും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സൈക്കിളിൽ നിയമസഭയിലെത്തി പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, ടീ ഷർട്ടിൽ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു. സഗൗരവമാണ് എൽ.ഡി.എഫ് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.