തൃശൂര്‍: ഉത്രാളിക്കാവിലെ പൂരാഘോഷങ്ങള്‍ക്കും, വെടിക്കെട്ടിനും തടസ്സമുണ്ടാകില്ലെന്ന് മന്ത്രിമാരുടെ ഉറപ്പ് ലഭിച്ചതിനാല്‍ ഫെസ്റ്റിവല്‍ കോഓഡിനേഷന്‍കമ്മിറ്റി നാളെ നടത്താനിരുന്ന കുടില്‍ക്കെട്ടിയുള്ള രാപകല്‍ സമരം പിന്‍വലിച്ചു. നാളെ ഉത്രാളിക്കാവില്‍ സാമ്പിള്‍ വെടിക്കെട്ട് നടക്കും. ജില്ലയിലെ മന്ത്രിമാരുടെ വസതിക്ക് മുന്‍പില്‍ നടത്താനിരുന്ന രാപകല്‍ സമരമാണ് ഉത്സവാഘോഷസമിതി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ഉത്സവാഘോഷ കോഓഡിനേഷന്‍ സമിതി ചെയര്‍മാന്‍ ബാബു.എം.പാലിശേരി പറഞ്ഞു.
ഉത്രാളിക്കാവ് അടക്കം തൃശ്ശൂര്‍ ജില്ലയില്‍ മുഴുവന്‍ ക്ഷേത്രങ്ങളിലേയും ഉത്സവാഘോഷങ്ങളും വെടിക്കെട്ടും നടത്താനുള്ള അനുമതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്ന് ജില്ലയിലെ മന്ത്രിമാര്‍ ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്നാണ് മന്ത്രിമാരുടെ വസതിക്ക് മുന്‍പില്‍ കുടില്‍ക്കെട്ടി രാപകല്‍ സമരം നടത്താനുള്ള ഫെസ്റ്റിവല്‍ കോഓഡിനേഷന്‍കമ്മിറ്റിയുടെ തീരുമാനം പിന്‍വലിച്ചത്. നാളെയാണ് ഉത്രാളിക്കാവില്‍ സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നത്. 28ന് ഉത്രാളിക്കാവ്, ഏങ്കക്കാട് വിഭാഗക്കാരുടെ പ്രധാന വെടിക്കെട്ടും സുഗമമായി നടക്കുമെന്നാണ് മന്ത്രിമാര്‍ ഇന്നും ഇന്നലേയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ കോഓഡിനേഷന്‍കമ്മിറ്റി ചെയര്‍മാന്‍ ബാബു.എം.പാലിശേരി പറഞ്ഞു. ഉത്സവാഘേഷങ്ങള്‍ക്കും, വെടിക്കെട്ടിനും പ്രത്യേക ഓര്‍ഡിനന്‍സ് അടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയില്‍ കഴിഞ്ഞദിവസം ഫെസ്റ്റിവല്‍ കോഓഡിനേഷന്‍കമ്മിറ്റി ഹര്‍ത്താല്‍ നടത്തിയിരുന്നു. പ്രത്യക്ഷസമരപരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനിടെയാണ് മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ സമവായം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.