കൊടകര: പുലിപ്പാറക്കുന്നില്‍ വീട്ടമ്മയെ തലക്കടിച്ചുകൊന്ന് ഭർത്താവ് തീകൊളുത്തി ജീവനൊടുക്കി. പുലിപ്പാറകുന്ന് ചെമ്മണ്ട വീട്ടില്‍ 60 വയസ്സുള്ള സുബ്രനാണ് ഭാര്യ ബേബിയെ (46 ) തലക്കടിച്ചുകൊന്ന ശേഷം തീകൊളുത്തി മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്. ഉച്ചക്ക് ഒന്നരയോടെ അടുക്കളയില്‍ കസേരയിലിരുന്ന് ബേബി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുബ്രന്‍ ആക്രമിച്ചത്.
തലക്കടിയേറ്റ് മരിച്ചനിലയില്‍ കസേരയില്‍തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. അടിക്കാനുപയോഗിച്ചതെന്നു കരുതുന്ന രക്തം പുരണ്ട ഇരുമ്പുദണ്ഡ് സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തു. ബേബിയെ ആക്രമിച്ചതിനു ശേഷം ഇറങ്ങിയോടിയ സുബ്രന്‍ സമീപത്തെ ഒഴിഞ്ഞ പറമ്പിലെത്തിയാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തീ ആളുന്നതുകണ്ട് സമീപവാസികള്‍ ഓടിയെത്തി സുബ്രനെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ വിവരം അറിയിക്കാനായി വീട്ടിലെത്തിയപ്പോഴാണ് ബേബിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഗുരതര പൊള്ളലേറ്റ സുബ്രനെ പിന്നീട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വിവരമറിഞ്ഞ് കൊടകര സി.ഐ കെ. സുമേഷ്, എസ്.ഐ കെ.എസ്. സൂരജ് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം ബേബിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സുബ്രെൻറ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട ബേബി. സുബ്രന്‍ കൂലിപ്പണിക്കാരനാണ്. തൊഴിലുറപ്പുതൊഴിലാളിയാണ് ബേബി. മക്കൾ: വിപിന്‍, വിജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.