തിരുവനന്തപുരം: റെയില്‍വേ ട്രാക്കുകളിലോ എന്‍ജിന് സമീപത്ത് നിന്നോ സെല്‍ഫി എടുക്കുന്നവർക്ക് 2000 രൂപ പിഴ ചുമത്തുമെന്ന് റെയിൽവെ. ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍റേതാണ് തീരുമാനം. ഫുട്ബോര്‍ഡില്‍ യാത്രചെയ്യുന്നവര്‍ക്ക് മൂന്ന് മാസം തടവോ 500 രൂപ പിഴയോ ശിക്ഷ ലഭിക്കും.
ഈ മാസം ആദ്യം ചെങ്കല്‍പേട്ടിനടുത്ത് റെയില്‍വേ ട്രാക്കില്‍ നിന്നിരുന്ന മൂന്ന് യുവാക്കള്‍ ട്രാക്കില്‍ നിന്ന് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിക്കവെ എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചു മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം.
ഒരു വര്‍ഷത്തിനിടെ സബര്‍ബന്‍ ട്രെയിനില്‍ നിന്ന് വീണ് 200ലധികം ആളുകള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. ഈ വർഷം 1,411 പേര്‍ക്കെതിരെ പാളം മുറിച്ചുകടന്നതിന് കേസ് എടുത്തു. ഫുട്ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്ത 767 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സെല്‍ഫി എടുക്കുക, മറ്റ് യാത്രക്കാരുടെ അകത്തേക്കും പുറത്തേക്കും ഉള്ള പ്രവേശനവും ഇറങ്ങലും തടയുക എന്നതും കുറ്റകരമാണ്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ദക്ഷിണ റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.