തിരുവനന്തപുരം: എ.ടി.എം സേവനങ്ങൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തിയ എസ്.ബി.ഐ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ ഭ്രാന്തൻ നയം ബാങ്കുകളിൽ നിന്ന് ജനങ്ങളെ അകറ്റാൻ മാത്രമേ ഉപകരിക്കൂ. ബാങ്കുകളിൽ ഇപ്പോഴുള്ള നിഷ്ക്രിയ ആസ്തിയാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ എസ്.ബി.ഐയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കോർപറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന ഇടപാടാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും ധനമന്ത്രി പ്രതികരിച്ചു. ബാങ്കുകളുടെ ലയനം താൽക്കാലികമായെങ്കിലും എസ്.ബി.ഐക്ക് തിരിച്ചടിയുണ്ടാക്കി. നോട്ട് പിൻവലിച്ചതും ബാങ്കുകളുടെ ലയനവുമാണ് ഇത്തരം തീരുമാനങ്ങളെടുക്കാൻ എസ്.ബി.ഐയെ പ്രേരിപ്പിച്ചത്. ഈ നടപടി മൂലം ജനങ്ങൾ പണം ബാങ്കിലിടാതെ കൈയിൽ വെക്കുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടസ്സപ്പെടുത്തും. ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പിനെ ഇത് ശക്തിപ്പെടുത്തുമെന്നും ഐസക് പറഞ്ഞു.
കേരളത്തിലെ സഹകരണ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുകയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.