ലിന്‍റോ ജോസഫ്

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തിരുവമ്പാടിയിൽ ഇടതുവിജയം

കോഴിക്കോട്: തിരുവമ്പാടി സീറ്റ് ലിന്‍റോ ജോസഫിലൂടെ എൽ.ഡി.എഫ് നിലനിർത്തിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ. യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ മുസ്ലിം ലീഗിലെ സി.പി. ചെറിയ മുഹമ്മദിനെ 4548 വോട്ടുകൾക്കാണ് ലിേന്‍റാ കീഴടക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3008 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജോർജ് എം. തോമസിലൂടെ പിടിച്ച മണ്ഡലത്തിൽ ഇടതുപക്ഷം ഇക്കുറി ലീഡ് വർധിപ്പിച്ചതും ശ്രദ്ധേയമായി.

തദ്ദേശ തെരഞ്ഞെുടപ്പിലടക്കം യു.ഡി.എഫിന് വലിയ മേധാവിത്വം ലഭിച്ചതിനാൽ എണ്ണയിട്ട യന്ത്രംപോലെയാണ് സി.പി.എമ്മിന്‍റെ ഉൾപ്പെടെ പാർട്ടി സംവിധാനം തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. പ്രാദേശിക എതിർപ്പുകളടക്കം പരിഗണിച്ച് ജോർജ് എം. തോമസിനെ മാറ്റി പകരം ഡി.വൈ.എഫ്.ഐ നേതാവും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറുമായ ലിന്‍റോയെ രംഗത്തിറക്കിയതും സീറ്റ് നിലനിർത്തുക എന്നത് ലക്ഷ്യമിട്ടായിരുന്നു.

കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വന്നത് നേട്ടമായി നേരത്തെ വിലയിരുത്തപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞതവണ ഒറ്റക്ക് മത്സരിച്ച് രണ്ടായിരത്തിൽപരം വോട്ടുനേടിയ വെൽഫെയർ പാർട്ടിയുെട നിലപാട് എൽ.ഡി.എഫിന്‍റെ വിജയത്തിന് തടയിടുമെന്ന കണക്കുകൂട്ടൽ തുടക്കത്തിലേ ഉയർന്നിരുന്നു. അതിനാൽതന്നെ സമചിത്തതയോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം.

സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ വിനോദ സഞ്ചാര, പശ്ചാത്തല മേഖലകളിലെ വികസനവും എൽ.ഡി.എഫ് പ്രചാരണായുധമാക്കി. തദ്ദേശ െതരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിന്‍റെ തിരുവമ്പാടി ഡിവിഷൻ പിടിക്കാനായത് ശുഭസൂചനയായി കാണുകയും ചെയ്തു. യുവരക്തം എന്നത് ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിൽ വർഷങ്ങളായി നിറഞ്ഞുനിന്ന എതിർ സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിന്‍റെ പ്രതിഛായയെ മറികടക്കാനായത്.

ജില്ലയുടെ കിഴക്കൻ മലയോരവും കാർഷിക കുടിയേറ്റ മേഖലയുമാണ് തിരുവമ്പാടിയെന്നതിനാൽ, മണ്ഡലത്തിലെ വികസന കാര്യങ്ങൾക്കപ്പുറം വിളകളുടെ വിലത്തകർച്ചയും വന്യമൃഗ ശല്യവുമെല്ലാം സജീവ ചർച്ചയായെങ്കിലും ഇവയൊന്നും വോട്ടിനെ കാര്യമായി ബാധിച്ചില്ല. ക്രൈസ്തവ സഭകളുടെ നിലപാടും അനുകൂലമായി. പരമ്പരാഗതമായി യു.ഡി.എഫനൊപ്പം നിൽക്കുന്ന ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാനായതാണ് ലിേന്‍റായുടെ വിജയത്തിൽ നിർണായകമായത്. വയനാട് ലോക്സഭ സീറ്റിന്‍റെ ഭാഗമായിരുന്നുവെങ്കിലും 'രാഹുൽ ഫാക്ടറി'നെയും അതിജീവിച്ചാണ് ഈ വിജയം. മണ്ഡലത്തിൽ ഒരിടത്തുമാത്രമാണ് രാഹുൽ പ്രചാരണത്തിനെത്തിയത്.

1977ൽ രൂപവത്കൃതമായ തിരുവമ്പാടിയുടെ ആദ്യ എം.എൽ.എയായ കോൺഗ്രസിലെ പി. സിറിയക് ജോണിന് ഹാട്രിക് വിജയവും ഹാട്രിക് തോൽവിയും സമ്മാനിച്ച മണ്ഡലത്തിൽ 87ൽ പി.പി. ജോർജും 91ലും 96ലും എ.വി. അബ്ദുറഹിമാൻ ഹാജിയും 2001ൽ സി. മോയിൻകുട്ടിയുമാണ് ജയിച്ചത്. മത്തായി ചാക്കോയിലൂടെ 2006ലാണ് ആദ്യമായി സി.പി.എം ജയിച്ചത്. ഇദ്ദേഹത്തിന്‍റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോർജ് എം. തോമസിലുടെ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.

തുടർന്ന് യു.ഡി.എഫിലെ സി. മോയിൻകുട്ടി ജയിച്ചെങ്കിലും കഴിഞ്ഞ തവണ ജോർജ് എം. തോമസ് 3008 വോട്ടിന്‍റെ ലീഡിൽ മണ്ഡലത്തെ ഇടതുപാളയത്തിലെത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുക്കം നഗരസഭയിലും കൂടരഞ്ഞി പഞ്ചായത്തിലും മാത്രമാണ് എൽ.ഡിഎഫ് ഭരണമുള്ളത്.

Tags:    
News Summary - thiruvambady assembly election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.