തിരുവനന്തപുരം: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്ര ജ്ഞന്മാരെയും തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിങ് കോളജിലെ പൂർവവിദ്യാർഥികളായ പ്രമുഖരെയും ആദരിച്ചു. തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിങ്ങ് കോളജ് സംഘടിപ്പിച്ച ചാന്ദ്രതാര പരിപാടി മന്ത്രി ഡോ. ആർ ബിന്ദു വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രത്യക്ഷമായ സാക്ഷ്യപത്രമാണ് സി.ഇ.ടി യിലെ പൂർവ വിദ്യാർഥികൾ കൈവരിച്ച നേട്ടമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന വർത്തമാനകാലത്ത്, ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങൾ ലോകമാകെ പ്രസരിപ്പിക്കുന്നതിന് ചാന്ദ്രയാൻ നേട്ടത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായ മലയാളികൾ കേരളത്തിന് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.
ചന്ദ്രയാൻ ദൗത്യത്തിൽ പങ്കാളികളായ 19 ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സി.ഇ.ടിയിലെ 619 പൂർവവിദ്യാർഥികളായ പ്രമുഖർക്കാണ് ചടങ്ങിൽ ആദരം നൽകിയത്. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി. മാധവൻ നായർ, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, ശശി തരൂർ എം.പി, എന്നിവർ വീഡിയോ സന്ദേശത്തിലൂടെ ഇവരെ അഭിനന്ദിച്ചു.
തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിലെ ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.സേവ്യർ .ജെ.എസ്,സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എം.എസ് രാജശ്രീ, വി.എസ്.എസ്.സി ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ, എൽ.പി.എസ്.സി ഡയറക്ടർ വി.നാരായണൻ, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ ഡയറക്ടർ എം. മോഹൻ, എസ്.ഡി.എസ്.സി ഡയറക്ടർ എ. രാജരാജൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഇ.എസ് പദ്മ കുമാർ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.