കോഴിക്കോട്: 'സിറാജ്' ദിനപത്രത്തിന്റെ ഖത്തർ എഡിഷൻ പൂട്ടിച്ചതിന് പിന്നിൽ ആരാണെന്ന് തങ്ങൾക്കറിയില്ലെന്ന് സിറാജ് ഡയറക്ടർ മജീദ് കക്കാട്. 2018 ഫെബ്രുവരി 17നാണ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് അനുമതിയില്ലെന്ന് ഖത്തർ സാംസ്‌കാരിക മന്ത്രാലയം അറിയിക്കുന്നത്. അതിന് പിന്നിൽ പല സംഘടനകളുടെയും പേരുകൾ പറഞ്ഞു കേട്ടിരുന്നു. എന്നാൽ, സിറാജ് പൂട്ടിച്ചതിന് പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങൾ ആരുടേതാണെന്ന് സംബന്ധിച്ച് തങ്ങളുടെ കൈയിൽ തെളിവുകളില്ലാത്തതിനാൽ ആർക്കെതിരെയും ആരോപണമുന്നയിക്കാൻ തങ്ങൾ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
'2015 നവംബർ ഒന്നിനാണ് സിറാജിന്റെ ഖത്തർ എഡിഷൻ പ്രസിദ്ധീകരണം തുടങ്ങുന്നത്. അവിടെയുള്ള 'അൽ ശർഖ്' എന്ന മാധ്യമ സ്ഥാപനവുമായി ചേർന്നാണ് ഖത്തർ ഗവൺമെന്റിൽ നിന്ന് പ്രസിദ്ധീകരണത്തിന് അനുമതി വാങ്ങിയത്. ഓരോ വർഷവും ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിൽ നിന്ന് അനുമതി പുതുക്കി വാങ്ങിയിരുന്നു. പത്രത്തിന്റെ പ്രചാരവും വായനക്കാരും വൻതോതിൽ കൂടിയതിന് പിന്നാലെയാണ് 2018 ഫെബ്രുവിന് 17ന് പ്രസിദ്ധീകരണത്തിന് അനുമതിയില്ലെന്ന് പറഞ്ഞത്.
ഖത്തർ സർക്കാറിനെതിരെ ഒരു വാർത്തയും സിറാജ് പ്രസിദ്ധീകരിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചത് എന്നത് സംബന്ധിച്ച് ഞങ്ങൾക്കറിയില്ല. അതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് പറയാനുള്ള തെളിവുകളൊന്നും ഞങ്ങളുടെ പക്കലില്ല. സിറാജിനെ ഖത്തറിൽ പൂട്ടിച്ചത് മാധ്യമം മാനേജ്‌മെന്റാണെന്ന് മാധ്യമത്തിന്റെ സ്ഥാപകരിൽ പ്രമുഖനെന്ന് പറയാവുന്ന ഒ. അബ്ദുല്ല പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നത് ഞങ്ങൾ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല'-മജീദ് കക്കാട് പറഞ്ഞു.
ഖത്തറിൽ സിറാജ് പൂട്ടിച്ചതിൽ മാധ്യമത്തിന്റെ കറുത്ത കരങ്ങൾ പ്രവർത്തിച്ചെന്ന ബോധ്യമുള്ളതു കൊണ്ടാണ് കാന്തപുരത്തിന്റെ അനുയായികൾ മാധ്യമത്തെ പ്രതിരോധിക്കാൻ തയാറാവത്തതെന്ന് കെ.ടി ജലീൽ ഇന്ന് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ '24 ന്യൂസ്' ചാനലിന്റെ എൻകൗണ്ടർ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മജീദ്. ഖത്തറിൽ സിറാജ് പൂട്ടിച്ചതിന് പിന്നിൽ 'മാധ്യമം' മാനേജ്‌മെന്റ് ആണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ഒ. അബ്ദുല്ല ആരോപണം ഉന്നയിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. താൻ 'മാധ്യമം' വിട്ട് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് സിറാജ് ഖത്തറിൽ എഡിഷൻ തുടങ്ങുന്നതെന്നും സിറാജ് പൂട്ടിക്കാൻ മാധ്യമം എന്തെങ്കിലും ഇടപെടൽ നടത്തിയതായി തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.