ചർച്ചകളിലെ വിമർശനം അത്ഭുതമല്ല; സ്വയം വിമർശനം നടത്തിയും തിരുത്തൽ പ്രക്രിയയിലൂടെയും പാർട്ടിയെ കരുത്തുറ്റതാക്കും എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിയിലെ ചർച്ചകളിലും യോഗങ്ങളിലും ഉയരുന്ന വിമർശനങ്ങളെ വലിയ അത്ഭുതമെന്നോണം ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വിമർശനവും സ്വയം വിമർശനവും ഉൾക്കൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ എം. വി. ഗോവിന്ദൻ. സ്വയം വിമർശനം നടത്തിയും തിരുത്തൽ പ്രക്രിയകൾക്ക് വിധേയമായും പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പുതിയ സാഹചര്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ഇടപെടേണ്ടതുണ്ടെന്ന കാര്യം സഖാക്കൾ ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ട്.

മാധ്യമരംഗത്ത് വലതുപക്ഷ ശക്തികളും വർഗീയ പ്രസ്ഥാനങ്ങളും നടത്തുന്ന വ്യാജപ്രചാരണങ്ങളെ മറികടന്ന് മുന്നേറുക എന്നത് യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തീരുമാനങ്ങൾ അതേപടി നടപ്പിലാക്കുന്ന രീതികൾക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കും. കേന്ദ്ര ഏജൻസികളുടെ കടന്നാക്രമണങ്ങൾക്കെതിരെ അഖിലേന്ത്യാ തലത്തിൽ സമാനചിന്താഗതിക്കാരെ ഉൾപ്പെടുത്തി വിപുലമായ പ്രസ്ഥാനത്തിന് രൂപം നൽകാനും ശ്രമം നടക്കുന്നുണ്ട്.

ജനങ്ങളുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും വർഗീയവൽക്കരിക്കാനാണ് ചില ശക്തികൾ സൂക്ഷ്മതലത്തിൽ ശ്രമിക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെയും വലതുപക്ഷവൽക്കരണത്തെയും ഒരുപോലെ ചെറുത്തുതോൽപ്പിക്കും. ഇതിനായി നാടിന്റെ എല്ലാ ഉത്സവങ്ങളെയും ആഘോഷങ്ങളെയും എല്ലാ ജനവിഭാഗങ്ങളുടെയും പൊതുവേദികളാക്കി മാറ്റാനുള്ള ബോധപൂർവ്വമായ ഇടപെടലുകൾ നടത്തും.

പാർട്ടി വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇതിനായി പ്രത്യേക മൊബൈൽ ആപ്പുകൾക്ക് രൂപം നൽകും. പ്രത്യയശാസ്ത്രപരമോ അല്ലാത്തതോ ആയ സംശയങ്ങൾ പാർട്ടി സഖാക്കൾക്ക് അപ്പപ്പോൾ ദൂരീകരിക്കുന്നതിനുള്ള സൗകര്യം ഈ ആപ്പിൽ സജ്ജീകരിക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.

News Summary - the party will be made stronger through self-criticism and a correction process, says M. V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.