Representational Image
രണ്ട് വയസ്സുകാരന്‍റെ കാലിൽ സൂചി ഒടിഞ്ഞു കയറി, ജീവനക്കാരുടെ അനാസ്ഥയെന്ന് മാതാപിതാക്കൾ
നെയ്യാറ്റിൻകര: ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് വയസ്സുകാരന്‍റെ കാലിൽ ഡ്രിപ്പിടാനിട്ട സൂചി ഒടിഞ്ഞുകയറി. എസ്.എ.ടി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ് സൂചി ഒടിഞ്ഞതെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
അരുവിപ്പുറം എസ്.കെ. നിവാസിൽ അഖിൽ-അനുലക്ഷ്മി ദമ്പതികളുടെ മകൻ ആയുഷിന്‍റെ കാലിലാണ് സൂചി ഒടിഞ്ഞുകയറിയത്. ന്യുമോണിയയെ തുടർന്ന് തിങ്കളാഴ്ചയാണ് കുട്ടി ചികിത്സക്കെത്തിയത്. ബുധനാഴ്ച കാലിൽ ഡ്രിപ്പിട്ട് തിരികെയെടുക്കുമ്പോൾ സൂചി ഒടിയുകയായിരുന്നു. മാതാപിതാക്കൾക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇത് ശ്രദ്ധയിൽപെട്ടത്. എസ്.എ.ടി ആശുപത്രിയിലെത്തി വെള്ളിയാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ജനറൽ ആശുപത്രിയിൽ ആഴ്ചകൾക്ക് മുമ്പ് നാല് ദിവസം പ്രായമുള്ള കുട്ടിക്ക് തറയിൽ വീണ് പരിക്കേറ്റത് വിവാദത്തിനിടയാക്കിയിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.