വെള്ളാപ്പള്ളി നടേശൻ
കണ്ണൂർ: ശബരിമലയിലേത് കൂട്ടമായി നടത്തിയ സ്വര്‍ണക്കൊള്ളയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൻ അഴിമതിയാണ് നടന്നത്. 30 കിലോ സ്വർണമെന്ന് പറഞ്ഞാൽ എത്ര കോടിയുടെ സ്വർണമാണ്. അത് ഓടിപ്പോവുകയോ പറന്നുപോവുകയോ ഇല്ല. സ്വർണം കൊണ്ടുപോയവരും എടുത്തവരും വാങ്ങിയവരും ഇപ്പോഴില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഈ അഴിമതി ആരുടെ കാലത്ത് നടത്തിയെന്ന് അന്വേഷിക്കണം. സ്വർണം നഷ്ടമായ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചെമ്പ് കൊണ്ടുപോയി എന്ന് പറയുന്നു. മഹസ്സറിലും പറയുന്നു ചെമ്പാണെന്ന്. അതിന് മുകളിലിരുന്ന സ്വര്‍ണം എവിടെയെന്നും വെള്ളാപ്പള്ളി ആരാഞ്ഞു. മല്യ കൊടുത്ത കാലത്ത് ആ സ്വര്‍ണം പാളികളാക്കി പൊതിഞ്ഞിരുന്നത് അല്ലേ. ആ പാളി എടുത്തിട്ട് അതിന്റെ താഴെയുള്ള ചെമ്പ് മാത്രം കൊടുത്തയച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ അതിനെ നിഷേധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞതിൽ അന്വേഷണം ഊർജിതമാക്കാൻ ദേവസ്വം വിജിലൻസ്. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.
നാലു കിലോ തൂക്കമാണ് ശിൽപത്തിൽ കുറവുണ്ടായത്. സ്വർണപീഠം കാണാതായതിൽ ഇരുവരെയും പ്രതിയാക്കുന്നതിൽ തീരുമാനം പിന്നീടാകുമെന്നും വിജിലൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.