തിരുവനന്തപുരം: ഇ.ശ്രീധരന്റെ ബദൽ നിർദേശങ്ങൾ അംഗീകരിച്ച് സിൽവർലൈൻ പദ്ധതി വീണ്ടും സജീവമാക്കാൻ സംസ്ഥാന സർക്കാർ നീക്കം. അദ്ദേഹം നൽകിയ ബദൽ നിർദേശങ്ങൾ പരിഗണിച്ച് ഡി.പി.ആറിലടക്കം മാറ്റങ്ങൾ വന്നേക്കും. ശ്രീധരൻ രംഗത്തെത്തുന്നതോടെ കേന്ദ്ര സർക്കാർ പദ്ധതിക്ക് പച്ചക്കൊടികാണിക്കുമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ.
മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഡൽഹിയിലെ സർക്കാർ പ്രതിനിധി കെ.വി. തോമസ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ ഡി.പി.ആറും പദ്ധതിരേഖയും അനുസരിച്ചുള്ള പദ്ധതിയുടെ അനുമതിക്ക് ശ്രീധരനെ മുൻനിർത്തി കേന്ദ്രത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കലായിരുന്നു സർക്കാർ ആദ്യം ലക്ഷ്യമിട്ടത്.
എന്നാൽ അതിവേഗ പാതക്കായാലും അർധ അതിവേഗ പാതക്കായാലും പുതിയ ഡി.പി.ആർ തയായാറാക്കണമെന്നാണ് ശ്രീധരൻ ആവശ്യപ്പെട്ടത്. അദ്ദേഹം നൽകിയ ബദൽ അനുസരിച്ച് സാമ്പത്തിക ചെലവ് ഒരു ലക്ഷം കോടിയാണ് കണക്കാക്കുന്നത്. സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരില്ല എന്നത് കൊണ്ട് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാകുകയും ചെയ്യും.
സിൽവർ ലൈൻ പൂർത്തീകരണം സംസ്ഥാന സർക്കാറിന്റെ അഭിമാന പ്രശ്നം കൂടിയാണ്. ഇ. ശ്രീധരൻ മുന്നോട്ട് വെച്ച ബദലുകൾ അംഗീകരിച്ച് മുന്നോട്ടുപോകാനായിരിക്കും സർക്കാർ ശ്രമം. ഇ. ശ്രീധരന്റെ ബദലിനെ ബി.ജെ.പിയും പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ.ശ്രീധരനെ പദ്ധതിയുടെ ഭാഗമാക്കിയാൽ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരൻ തയാറാക്കി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെന്ന് കെ.വി. തോമസ് പറഞ്ഞു. വായ്പ സാധ്യതയുള്ള പദ്ധതിയാണ് ശ്രീധരന്റെ കുറിപ്പിലുള്ളത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 350 കിലോമീറ്റര്‍ വേഗത്തില്‍ യാത്രചെയ്യാവുന്ന റെയില്‍ പാത തുടങ്ങുമ്പോൾ സെമിസ്പീഡാകണമെന്നും പിന്നീട് ഹൈസ്പീഡിലേക്ക് ഉയർത്താൻ കഴിയണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ഭൂമിക്ക് മുകളിൽ തൂണുകളിലൂടെയും ഭൂമിക്കടിയിലൂടെയുമാകണം പാളം. വൻ മതിലുകൾ ഒഴിവാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ കുറയും. ഭൂമി അഞ്ചിലൊന്ന് മതി.
തിരൂർ മുതൽ കാസർകോട് വരെ നിലവിലെ പാതക്ക് സമാന്തരമായാണ് സിൽവർ ലൈൻ. ഇതാകട്ടെ ഭാവിയിൽ പാത നാലുവരിയാക്കാനുള്ള നടപടികൾക്ക് തടസ്സമാകും എന്നതിനാൽ റെയിൽവേയുടെ എതിർപ്പിന് കാരണമാകുമെന്നാണ് ശ്രീധരന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.