മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈകോടതി

കൊച്ചി: കേരളത്തിൽ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈകോടതി. മദ്യവിൽപനശാലകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടത്. സമൂഹത്തിന്‍റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്നും ഹൈകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വി.എം സുധീരൻ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരാളോട് മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും നടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് മനസിലാക്കിയാണ് കോടതി ഇടപെടൽ നടത്തിയത്. ഭാവി തലമുറയെ പരിഗണിച്ചാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ഹൈകോടതി വ്യക്തമാക്കി.

മദ്യം വാങ്ങുന്നവർക്ക് അത് മികച്ച സൗകര്യങ്ങളോടെ വാങ്ങാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന ഹൈകോടതിയുടെ ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ടാണ് വി.എം. സുധീരൻ കോടതിയെ സമീപിച്ചത്. 175 പുതിയ മദ്യവിൽപന കേന്ദ്രങ്ങൾ തുടങ്ങാനാണ് സർക്കാർ നീക്കം. ഇതിന് പകരം മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് കമീഷണർ ഹൈകോടതിയെ അറിയിച്ചു. മദ്യവിൽപനശാലകളുടെ എണ്ണം കൂട്ടാനുള്ള ശിപാർശ തിരക്ക് കുറക്കാനാണെന്നും കമീഷണർ ചൂണ്ടിക്കാട്ടി. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.

സംസ്ഥാനത്ത് 175 മദ്യശാലകൾ കൂടി തുടങ്ങുമെന്ന് സർക്കാർ

മദ്യശാലകൾക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാൻ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ നവംബർ ഒമ്പതിന് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ബെവ്കോ നൽകിയ ശിപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണെന്ന് സത്യവാങ്മൂലത്തിലൂടെ സർക്കാർ വ്യക്തമാക്കി.

വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന കോടതിയുടെ നിര്‍ദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു. നിലവിൽ കേരളത്തില്‍ കൺസ്യൂമർ ഫെഡ്, ബെവ്കോ ഉടമസ്ഥതയിൽ 306 മദ്യ വിൽപന ശാലകളാണുള്ളത്. 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാല എന്നതാണ് അനുപാതം. 175 എണ്ണംകൂടി പുതുതായി തുടങ്ങിയാൽ 71,000 പേർക്ക് ഒരു മദ്യശാല എന്നായി മാറും. സ്വകാര്യബാറുകൾ ഇതിനുപുറമെയാണ്.

കർണാടകയിൽ 7,851 പേർക്ക് ഒരു മദ്യശാല എന്നതാണ് അനുപാതമെന്ന് റിേപ്പാർട്ടിൽ പറയുന്നു. അവിടെ ആകെ 8737 മദ്യശാലകളാണുള്ളത്. തമിഴ്നാട്ടിൽ 12,705 പേർക്ക് ഒരു ഷാപ്പ് എന്നതാണ് അനുപാതം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സർക്കാർ വിൽപനശാലകൾ കുറവാണെന്നും കോടതിയെ അറിയിച്ചു.

ബെവ്കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവിൽപ്പന ശാലകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം അഭിഭാഷകൻ വിശദീകരിച്ചത്. സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - The High Court did not say whether the number of bars should be increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.